Tuesday, October 30, 2012

മുന്‍ ശൈഖുല്‍ അസ്ഹറിന്റെ ഫത്‍വഃ


തിജാനിയ്യഃ ത്വരീഖത്ത്
ശൈഖുല്‍ അസ്ഹര്‍ അബ്­ദുല്‍ ഹലീം മഹ്­മൂദ്(റ)വിന്റെ വീക്ഷണത്തില്‍

തിജാനിയ്യഃ ത്വരീഖത്ത്, ആത്മസംസ്­കരണത്തിന്റെ അഥവാ ആത്മാവിനെ സംശുദ്ധീകരിക്കുന്ന ജനതയുടെ സരണികളില്‍ പെട്ട ഒരു ത്വരീഖത്താണ്. ഈ ജനത ആന്തരികമായ തെറ്റുകുറ്റങ്ങളില്‍ നിന്നും ഹൃദയത്തെ ശുദ്ധീകരിക്കുന്നതിനായി ആര്‍ജ്ജവം സിദ്ധിച്ചവരാകുന്നു. സ്വൂഫികള്‍ എന്നാണ് സൂക്ഷമജ്ഞരായ പണ്ഡിതമഹത്തുക്കള്‍ ഈ വിഭാഗത്തിന് നാമകരണം ചെയ്­തിരിക്കുന്നത്.

അവിശ്വാസികളുടെയും സംശയാലുക്കളുടെയും ഇടപെടലുകള്‍ വന്ന് ചേ­ര്‍ന്നപ്പോള്‍ ഉലമാക്കളില്‍ നിന്നും വിശ്വാസശാസ്­ത്രപരമായ വിജ്ഞാനങ്ങളില്‍ അവഗാഹം നേടിയവരുണ്ടായിത്തീര്‍ന്നു. കൂടാതെ പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും മതപരമായ തെളിവുകളെ കണ്ടെത്തുന്നതില്‍ പ്രാമുഖ്യം സിദ്ധിച്ചവരും കടന്നുവന്നു. തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ ഹദീസുകളില്‍ നിന്നും സ്വഹീഹായവയെ വേ­ര്‍തിരിക്കാനായി ഹദീസുകളെയും അതിന്റെ നിവേദകരെയും സംബന്ധിച്ച പഠനങ്ങളില്‍ മികവുറ്റവരും ഉലമാക്കളില്‍ സുസജ്ജമായി.

അങ്ങനെ, മനുഷ്യകഴിവനുസരിച്ച് അല്ലാഹു(സു)വുമായി സാമീപ്യം സിദ്ധിക്കാനുള്ള പാതയില്‍ സഞ്ചരിച്ച് കൊണ്ട് മേച്ഛതകളില്‍ നിന്നും മാറാരോഗങ്ങളില്‍ നിന്നും ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതിലും മനസ്സിനെ മെരുക്കുന്നതിലും ആത്മാവിനെ സ്­ഫുടം ചെയ്യുന്നതിലും ആര്‍ജ്ജവം നേടിയ ഒരു വിഭാഗവും പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ഉയര്‍ന്നു വന്നു. അവരാണ് സ്വൂഫികള്‍. അവരില്‍ പെട്ടവര്‍ തന്നെയാണ് തിജാനികളും.

ഇനി തിജാനികള്‍ വിരിക്കാറുള്ളതും അതിന് ചുറ്റും ഇരിക്കാറുള്ളതുമായ വെളുത്ത വിരിപ്പിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അതിന്റെ അടിസ്ഥാനമിതാണ് : ജനങ്ങള്‍ ചെരുപ്പിട്ട് നടക്കാറുണ്ടായിരുന്ന ഒരു മൈതാനിയിലായിരുന്നു ശൈഖ് അഹ്­മദ് തിജാനി(റ)വിന്റെ അനുചരന്മാര്‍ ദിക്ര്‍ ചൊല്ലിയിരുന്നത്. യുക്തിപരമായിത്തന്നെ ഇത്തരം അവസരങ്ങളില്‍ നാം ശുദ്ധിയെ പരിഗണിക്കാറുണ്ടല്ലോ. തന്മൂലം പ്രസ്­തുത സ്ഥലത്ത് അങ്ങേയറ്റം ശുദ്ധിയുള്ള വിരിപ്പ് വിരിക്കുന്നതിന് അക്കൂട്ടത്തില്‍ പെട്ട ചില അനുചരന്മാര്‍ തുടക്കം കുറിച്ചു. അങ്ങനെയാണ് ശുദ്ധിയുടെ ദൃഢത വര്‍ദ്ധിക്കാനായി തിജാനികള്‍ ദിക്റിന്റെ അവസരത്തില്‍ വെള്ളവിരിപ്പ് സ്വീകരിച്ചത്.

വെള്ളത്തുണി വിരിക്കുക എന്ന ഈ പ്രവര്‍ത്തി ചെയ്യുന്നവരും ചെയ്യാത്തവരും തിജാനികളുടെ കൂട്ടത്തിലുണ്ട്. എന്തായാലും അല്ലാഹു(സു)വിന് ദിക്ര്‍ ചൊല്ലുന്ന അവസരത്തില്‍ ശരീരവും വസ്­ത്രവും സ്ഥലവും ശുദ്ധമായിരിക്കല്‍ പുണ്യകര്‍മ്മാണെന്ന വീക്ഷണത്തില്‍ പണ്ഡിതലോകം ഒറ്റക്കെട്ടാണെന്നതില്‍ തീരെത്തന്നെ സംശയവുമില്ല. മാത്രമല്ല ശുദ്ധി വമ്പിച്ച നിലയിലാകുമ്പോഴെല്ലാം ദിക്റിന്റെ പ്രഭയും വമ്പിച്ച രീതിയിലായിത്തീരും.ഇനി തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ഇക്കാര്യം പ്രവര്‍ത്തിച്ചിരുന്നുവോ ഇല്ലയോ എന്നതാണ് വിഷയമെങ്കില്‍, അവിടുത്തെ കാലത്ത് അവിടുന്ന് പ്രവര്‍ത്തിക്കാത്ത ഏതൊരു കാര്യമാകട്ടെ, മതപരമായും ബൗദ്ധികമായും അനുവദനീയമാകുന്നിടത്തോളവും മതപരമായ അടിസ്ഥാനങ്ങള്‍ അതിനെ തള്ളാത്തിടത്തോളവും അത്തരം കാര്യങ്ങള്‍ വൃഥാവിലാണെന്ന് വെച്ച് കൂടാ. ചെറിയ നിലക്കോ വലിയ നിലക്കോ, മതപരമായ വിധികളുമായി ബന്ധപ്പെടാത്ത ഈ പ്രവര്‍ത്തി സത്യത്തില്‍ സുഖകരമായ ശരീഅത്തിന്റെ ശാഖകളില്‍ പെട്ടതാണ്. എന്നല്ല, ശ്രേഷ്­ടകര്‍മ്മങ്ങളിലുള്ള ഒന്ന് മാത്രമാണിത്. ഉദ്ദേശിക്കുന്നവന് ഏറ്റെടുക്കാം ഏറ്റെടുക്കാതിരിക്കാം. തിജാനികളാകട്ടെ ശക്തമായ നിലയില്‍ നിര്‍ബന്ധബുദ്ധ്യാ ഇതിനെ സ്വീകരിച്ചിട്ടില്ല. മാത്രമല്ല ഇത് ത്വരീഖത്തിന്റെ അടിസ്ഥാനങ്ങളില്‍ പെട്ടതല്ല. അല്ലെങ്കില്‍ ഇതിനെ പ്രധാനപ്പെട്ട അടിത്തറയാക്കി നിശ്ചയിക്കപ്പെട്ടിട്ടുമില്ല.

തിജാനിയ്യഃ ത്വരീഖത്തിന്റെ ഔറാദുകള്‍ :-

തിജാനിയ്യഃ ത്വരീഖത്തിന്റെ ഔറാദുകള്‍ മറ്റു ത്വരീഖത്തുകളുടെ ഔറാദുകളെപ്പോലെ ദിക്റിന്റെ പരിധിയില്‍ പ്രവേശിക്കുന്നതാണ്. അതിനെ ചൊല്ലുന്നവര്‍ക്ക് അതിന്റെ പ്രതിഫലമുണ്ടാകും. നിരുപാധികമായ ദിക്റിലേക്ക് പ്രേരണ നല്‍കുന്നതിന്റെ മേല്‍ പ്രസിദ്ധമായ നിരവധി ആയത്തുകളും ഹദീസുകളും വന്നിട്ടുണ്ട്. അതിലെ അല്ലാഹു(സു)വിന്റെ വാക്യങ്ങള്‍ :

((നിങ്ങളെന്നെ സ്­മരിക്കുവീന്‍ ഞാന്‍ നിങ്ങളെ സ്­മരിക്കുന്നതാണ്))
((അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ വളരെയധികം സ്­മരിക്കുക. പ്രഭാതപ്രദോഷവേളകളില്‍ അവനെ പരിശുദ്ധനാക്കുകയും ചെയ്യുക))
((നിങ്ങള്‍ അല്ലാഹുവിനെ സ്­മരിക്കുക. നിങ്ങള്‍ വിജയികളായിത്തീര്‍ന്നേക്കാം))
തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ ഹദീസുകള്‍ :
അല്ലാഹുവിനെ സ്­മരിക്കുന്ന ഒരുവന്റെയും അല്ലാഹുവിനെ സ്­മരിക്കാത്ത ഒരുവന്റെയും ഉപമ... ജീവനുള്ളവനെയും മരിച്ചവനെയും പോലെയാണ്.
മുഫര്‍രിദൂന്‍ മുന്‍പന്തിയിലായിരിക്കുന്നു.
തിരുനബിയോട് ചോദിക്കപ്പെട്ടു : അല്ലാഹുവിന്റെ തിരുദൂതരെ... ആരാണ് മുഫര്‍രിദൂന്‍ ? അവിടുന്ന് പ്രതിവചിച്ചു : അല്ലാഹുവിനെ വളരെയധികം സ്­മരിക്കുന്നവര്‍.

മലക്കുകള്‍ തങ്ങളെ വലയം ചെയ്യുകയും അനുഗ്രഹം പൊതിയുകയും സമാധാനം തങ്ങളിലേക്ക് ഇറങ്ങുകയും അല്ലാഹു തന്റെ സന്നിധിയിലുള്ളവരോട് തങ്ങളെപ്പറ്റി പുകഴ്­ത്തുകയും ചെയ്‍തിട്ടല്ലാതെ ഒരു ജനതക്കും അല്ലാഹുവിനെ സ്­മരിക്കുന്നവരായി ഇരിക്കാന്‍ സാധ്യമല്ല.


കാര്യം ഇങ്ങനെയായിരിക്കെ, ഒരു മുസ്­ലിം ചിലപ്പോള്‍ നിര്‍ണ്ണിതമായ ഒരു ദിക്റിനെ സ്വയം നിര്‍ബന്ധമാക്കുകയും ഇപ്രകാരം നിര്‍ബന്ധമാക്കുന്നതില്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ട്. അന്നേരം താന്‍ ഉടമ്പടി ചെയ്­ത കാര്യം അവന് നിര്‍ബന്ധമായിത്തീരും. അല്ലാഹു(സു)യുടെ വചനവും തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വാക്യവും ഇതിന് നിദാനമാണ്.

((അവരുടെ നേര്‍ച്ചകളെ അവര്‍ നിറവേറ്റുകയും ചെയ്യട്ടെ... ))
ഒരുവന്‍ അല്ലാഹുവിനെ വഴിപ്പെടാന്‍ നേര്‍ച്ചയാക്കിയാല്‍ അല്ലാഹുവിനെ അവന്‍ വഴിപ്പെടട്ടെ.


മൊത്തത്തില്‍ വീക്ഷിക്കുമ്പോള്‍ ഔറാദുകള്‍ നിര്‍ബന്ധമാക്കപ്പെട്ടവയല്ല. അത് സുന്നത്താകുന്നത് തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങള്‍ ചൊല്ലിയിരുന്നതില്‍ പെട്ടതോ അവിടുന്ന് ഓതിയിരുന്ന രൂപത്തിലും രീതിയിലും പെട്ടതോ ആകുമ്പോഴാണ്. എന്നാല്‍ ത്വരീഖത്തുകളുടെ ഔറാദുകള്‍ ഇത്തരത്തലുള്ളതല്ല. അത് നിര്‍ബന്ധമോ സുന്നത്തോ (ശറഇയ്യായ) അല്ല ; മറിച്ച് ഇഷ്­മുള്ളവര്‍ക്ക് ഏറ്റെടുക്കാവുന്നതും ഉദ്ദേശിക്കുന്നവര്‍ക്ക് ഉപേക്ഷിക്കാവുന്നതുമായ തരത്തിലുള്ള, അല്ലാഹുവിനുള്ള ത്വാഅത്ത് (പ്രവര്‍ത്തിച്ചാല്‍ പുണ്യമുള്ളത്) മാത്രമാണ്.


ദലാഇലുല്‍ ഖൈറാതും തിജാനിയ്യയും :-


നിശ്ചയം, ദലാഇലുല്‍ ഖൈറാത് എന്നത് തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ മേലുള്ള സ്വലാത്തുകള്‍ മാത്രമാണ്. തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മേലുള്ള സ്വലാത്തുകളെ ഒരു ത്വരീഖത്തും തടയുകയില്ല. കാരണം അവിടുത്തെ മേല്‍ സ്വലാത്ത് ചൊല്ലാനായി അല്ലാഹു(സു) നമ്മോട് കല്‍പിച്ചിട്ടുണ്ട്. അല്ലാഹു(സു) പറയുന്നു:

((നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും തിരുനബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു ; അല്ലയോ സത്യവിശ്വാസികളെ, നിങ്ങള്‍ അവിടുത്തെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക))

തിജാനിയ്യഃ ത്വരീഖത്തിലെ മഹാത്മാക്കളും അതിലെ മഷാഇഖുമാരും ദലാഇലുല്‍ ഖൈറാത് ഓതുന്നവരാണ്. സുദാനിലെ തിജാനിയ്യഃ ത്വരീഖത്തിലെ ഒരു ഖലീഫയായ ശൈഖ് ഉമര്‍ ഗമ്­ബൂ എന്നവരും അവരുടെ ശിഷ്യന്മാരും ദലാഇലുല്‍ ഖൈറാത് ചൊല്ലിയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രന്മാര്‍ അതിനെ പാരായണം ചെയ്‍ത് ആ മഹാത്മാവിനെ പിന്തുടര്‍ന്ന് വരുകയാണ്. എന്ന് മാത്രമല്ല, തിജാനിയ്യഃ ത്വരീഖത്തിന്റെ ഏറ്റവും വലിയ ശൈഖായ അല്‍ ആരിഫുബില്ലാഹ് ശൈഖ് അഹ്­മദ് തിജാനി(റ)വിന്റെ കൈപ്പടയിലുള്ള ദലാഇലുല്‍ ഖൈറാതിനെ കണ്ടെത്തിയിട്ടുമുണ്ട്. ഈജിപ്­ത് രാജ്യത്തിന്റെ തിജാനിയ്യഃ ഖലീഫഃ ബഹുമാന്യനായ ശൈഖ് മുഹമ്മദ് അല്‍ ഹാഫില്വ് തിജാനി പ്രസ്­താവിക്കുന്നു :
തിജാനിയ്യയിലെ നിര്‍ബന്ധ ഔറാദുകളെ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മേലുള്ള ഏതൊരു സ്വലാത്ത് കൊണ്ടും നിര്‍വ്വഹിക്കാം. മാത്രമല്ല തിജാനിയ്യഃ വിര്‍ദ് ചൊല്ലുന്നവന് ദലാഇലുല്‍ ഖൈറാത് ചൊല്ലലും അനുവദനീയമാണ്. എന്നല്ല, ഹിസ്ബുന്നവവിയും ശാദുലിയ്യഃ ത്വരീഖത്തിലെ ഹിസ്ബുകളും തിജാനിയ്യഃ ത്വരീഖത്തില്‍ കാണാവുന്നതുമാണ്. ഒരു ത്വരീഖത്തിനെ മുറുകെപ്പിടിക്കുന്നതില്‍ നിലകൊള്ളുമ്പോഴെല്ലാം സാലികിനോ മുരീദിനോ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മേലുള്ള സ്വലാത്തിന്റെ ഒരു പ്രത്യേക പദത്തില്‍ സ്ഥിരപ്പെടുന്നതിന് യാതൊരു വിരോധവുമില്ല. കാരണം ഏതൊരുവന്‍ ഒരു കാര്യത്തിലായി മുറിഞ്ഞ് വീണോ അവന്‍ സത്പ്രവര്‍ത്തനമാണ് കാഴ്­ചവെച്ചത്
{ശൈഖവര്‍കളുടെ ഫത്­വാ സമാഹാരത്തില്‍ നിന്ന്: 2/ 399-404}