Sunday, May 26, 2013

തിജാനിയ്യഃ ത്വരീഖത്ത്


തിജാനിയ്യഃ ത്വരീഖത്ത്

പരിശുദ്ധ അഹ്‍മദിയ്യഃ തിജാനിയ്യഃ അറിവിന്റെയും ആത്മജ്ഞാനത്തിന്റെയും കര്‍മ്മത്തിന്റെയും നിഷ്‍കളങ്കതയുടെയും ത്വരീഖത്താണ്. തിരുനബിrയുടെ കല്‍പനപ്രകാരം ഹിജ്റഃ 1197ല്‍ സയ്യിദീ അഹ്മദ് തിജാനിt സ്ഥാപിച്ച ഈ മഹത്തായ ആത്മീയസരണി പരിശുദ്ധ ശരീഅത്തിന്റെ ശക്തമായ അടിത്തറയിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ത്വരീഖത്തുകളിലൊന്നായി ഇത് അറിയപ്പെടുന്നു. ഈ ത്വരീഖത്തിനെ മുറുകെപ്പിടിച്ച പണ്ഡിതന്മാരൊക്കെയും തങ്ങളുടെ നാടുകളിലെ മുസ്‍ലിം ജനവിഭാഗത്തിന്റെ ദീനിലും വിജ്ഞാനത്തിലുമുള്ള അത്താണികളും അവലംബങ്ങളുമാണെന്നത് അവിതര്‍ക്കിതമാണ്. ആഫ്രിക്കന്‍ വന്‍കരയിലെ ഇസ്‍ലാമിക പ്രബോധനത്തിനും വൈജ്ഞാനികമുന്നേറ്റത്തിനും മുഖ്യപങ്ക് വഹിച്ച് കൊണ്ടിരിക്കുന്ന പ്രസ്ഥാനം കൂടിയാണ് പരിശുദ്ധ തിജാനിയ്യഃ. പണ്ഡിതസരണി എന്ന പേരിലാണത്രെ അവിടെ ഈ മഹത്തായ ത്വരീഖത്ത് അറിയപ്പെടുന്നത്. രണ്ട് നൂറ്റാണ്ടുകള്‍ കഴിയുമ്പോഴേക്ക് ത്വരീഖത്തിന് വേണ്ടി മാത്രം രചിക്കപ്പെട്ട മൂവായിരത്തിലധികം വരുന്ന ഗ്രന്ഥങ്ങള്‍ മാത്രം മതി തിജാനിയ്യയുടെ വൈജ്ഞാനികബന്ധം മനസ്സിലാക്കാന്‍. മറ്റ് ത്വരീഖത്തുകളെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് അത്യുന്നതി പ്രാപിച്ച ഈ ത്വരീഖത്തിനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ഗഹനമായ പഠനം തന്നെ വേണ്ടിവരും.

തിജാനിയ്യഃ ത്വരീഖത്തിനെക്കുറിച്ച് പഠിക്കാനാരായുന്നതിന് മുമ്പ് തസ്വവ്വുഫിനെക്കുറിച്ചുള്ള പ്രാഥമികമായ പരിചയമെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മോശപ്പെട്ടതും വിലക്കപ്പെട്ടതുമായ സ്വഭാവങ്ങളില്‍ നിന്നും ആത്മാവിനെ ശുദ്ധീകരിച്ച്, അല്ലാഹുIവിന്റെ ഔദാര്യത്തെയും കാരുണ്യത്തെയും പ്രീതിയെയും ലക്ഷ്യം വെച്ച് ആരാധനകളെ ആന്തരികമായും ബാഹ്യമായും ശുദ്ധീകരിക്കുകയാണല്ലോ തസ്വവ്വുഫിന്റെ ലക്ഷ്യം. മഹത്തായ ഈ ലക്ഷ്യപ്രാപ്‍തിയിലേക്ക് എത്തിപ്പെടാനായി പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമനുസരിച്ച് വഴികാട്ടിത്തരുന്ന ഒരു ആത്മീയഗുരു നമുക്ക് അനിവാര്യമാകും. ഫിഖ്ഹിലും അഖീദയിലുമെല്ലാം തിരുനബിr തങ്ങളുടെ അധ്യാപനങ്ങളെ ശരിയായി സ്വായത്തമാക്കുവാന്‍ നാമൊരു ഇമാമിനെ പിന്തുടരുന്നത് പോലെ ഈ മേഖലയിലും നമുക്ക് ഒരു ആത്മീയഗുരു കൂടിയേ തീരൂ. അല്ലാത്ത പക്ഷം നാം എത്തിച്ചേരുക നാശത്തിലേക്കായിരിക്കും. കര്‍മ്മശാസ്‍ത്രത്തിലും വിശ്വാസശാസ്‍ത്രത്തിലും ഇമാമീങ്ങളെ പിന്തുടരാത്തവര്‍ ആരാണെന്നും അവരുടെ അബദ്ധങ്ങളും വഴികേടും എത്രമാത്രം ഗൗരവമാണെന്നതും നമുക്ക് അറിയാവുന്നതാണല്ലോ. സ്വന്തമായി പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ച് ജീവിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ട് കൊണ്ടിരിക്കുന്ന വഹാബി-ഇഖ്‍വാനീ-ദയൂബന്തികളുടെ പോക്ക് ദിനങ്ങള്‍ കഴിയുന്തോറും വഴികേടില്‍ നിന്നും വഴികേടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നത് അനുഭവമാണല്ലോ. ഇതേ അവസ്ഥ തന്നെയാണ് തസ്വവ്വുഫിലും. ഈ മഹത്തായ മേഖലയിലും ഒരു ഇമാമിനെ അനുഗമിക്കാത്ത പക്ഷം പിഴച്ച വിശ്വാസങ്ങളിലേക്കും അസ്വീകാര്യമായ പ്രവര്‍ത്തനത്തിലേക്കും നാം ആപതിക്കുക തന്നെ ചെയ്യും.

ഫിഖ്ഹ് എന്ന മഹത്തായ വിജ്ഞാനശാഖയില്‍ ഇമാമുനാ ശാഫിഈt, ഇമാം മാലിക്t, ഇമാം അബൂഹനീഫഃt, ഇമാം അഹ്‍മദ് ബ്‍നു ഹന്‍ബല്‍t തുടങ്ങിയ ഗവേഷണപ്പടുക്കളായ മഹാത്മാക്കള്‍ക്കുള്ള സ്ഥാനത്തിന് തുല്യമാണ് തസ്വവ്വുഫില്‍ ഗവേഷകരായ ശൈഖ് ജുനൈദ്t, ശൈഖ് ജീലാനിt, ശൈഖ് രിഫാഈt, ശൈഖ് ശാദുലിt തുടങ്ങിയ പതിനായിരക്കണക്കോളം വരുന്ന മഷാഇഖുമാര്‍ക്കുള്ള സ്ഥാനവും. അപ്രകാരം തന്നെ ഫിഖ്ഹിലെ ഇമാമീങ്ങളുടെ സരണികളെ മദ്ഹബുകളെന്ന് പറയപ്പെടാറുള്ളത് പോലെ തസ്വവ്വുഫിലെ മഷാഇഖുമാരുടെ സരണികളെ ത്വരീഖത്തുകളെന്നും അറിയപ്പെടുന്നു. കര്‍മ്മശാസ്‍ത്രത്തിന്റെ ഇമാമീങ്ങളുടെ സരണികള്‍ തമ്മില്‍ സാമ്യതയും വൈജാത്യവും കാണാറുള്ളത് പോലെ അദ്ധ്യാത്മീകശാസ്‍ത്രത്തിലെ മഷാഇഖുമാരുടെ ആത്മീയശിക്ഷണങ്ങള്‍ തമ്മിലും സാമ്യതകളും വ്യത്യാസങ്ങളും കാണാവുന്നതാണ്. ഓരോ മഹത്തുക്കളും പരിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചകാദ്ധ്യാപനങ്ങളില്‍ നിന്നും നിര്‍ദ്ധാരണം ചെയ്യുന്നതാണ് അവയൊക്കെ തന്നെയും. ഏകാന്തമായി ദിക്റുകളില്‍ മുഴുകുക, തിരുനബിr തങ്ങളുടെ മേലുള്ള സ്വലാത് അധികരിപ്പിക്കുക, ശക്തമായ ആത്മപരിശീലനമുറകളിലേര്‍പ്പെടുക, ആതുരസേവനം നടത്തുക, ഇലാഹീപ്രേമത്തിലൂടെ ദേഹേച്ഛയെ വകവരുത്തുക തുടങ്ങി അല്ലാഹുIവിലേക്ക് അടുക്കുവാന്‍ നിരവധി വ്യത്യസ്ഥമാര്‍ഗ്ഗങ്ങളാണ് ഓരോ ത്വരീഖത്തും ഉപയോഗപ്പെടുത്തുന്നത്. അവയെല്ലാം തന്നെ തിരുനബിr തങ്ങളുടെ അധ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്ഥ നദികള്‍ കടലിലേക്ക് ചെന്ന് ചേരുന്നത് പോലെ എല്ലാത്തിന്റെയും മടക്കസ്ഥലം തിരുനബിr തങ്ങള്‍ തന്നയാണ്.

സയ്യിദീ അഹ്‍മദ് തിജാനിt നീണ്ട കാലം വൈജ്ഞാനികാത്മീയപ്രയാണങ്ങള്‍ നടത്തുകയും അവസാനം അബൂസംഗൂന്‍ എന്ന വിജനദേശത്ത് എത്തിപ്പെട്ട് ഏകാന്തവാസം നയിക്കുകയും ചെയ്‍ത അവസരത്തില്‍ തിരുനബിr തങ്ങളുടെ കല്‍പനപ്രകാരം മഹാനവര്‍കള്‍ സ്ഥാപിച്ച ആത്മീയസരണിയാണ് പരിശുദ്ധ തിജാനിയ്യഃ. ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകനായി കഴിയുന്നതില്‍ വിമുഖത കാട്ടിയിരുന്ന സയ്യിദുനാtവിനോട് പണ്ഡിതപാമരനെന്നോ സ്‍ത്രീപുരുഷനെന്നോ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളെയും ആത്മശിക്ഷണം നടത്തുവാന്‍ തിരുനബിr ആജ്ഞാപിക്കുകയായിരുന്നു. എല്ലാ ഔറാദുകളുടെയും സത്തയും രഹസ്യയും ആത്മാവും സ്വാംശീകരിച്ച അഹ്‍മദിയ്യഃ ഔറാദുകള്‍ മുഖേന, അങ്ങനെ മഹാനവര്‍കള്‍ തന്റെ ത്വരീഖത്തില്‍ ആത്മീയശിക്ഷണം നടത്തിത്തുടങ്ങി. ഏതായാലും വളരെ ലളിതമാണ് പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തില്‍ ലക്ഷ്യസാഫല്യം നേടാനുപയോഗിക്കുന്ന പാത. കഠിനമായ ആത്മീയപരിശീലനമുറകളോ ഏകാന്തജീവിതമോ ഈ മഹത്തായ ത്വരീഖത്തില്‍ നിര്‍ബന്ധനമായോ നിബന്ധനയായോ കാണുകയില്ല. മറിച്ച് ഏതൊരു വ്യക്തിക്കും ആജീവനാന്തകാലം ബുദ്ധിമുട്ടില്ലാതെ അനുവര്‍ത്തിക്കാവുന്ന ഔറാദുകളുടെ മാര്‍ഗ്ഗം മാത്രമാണിത്.

പരിശുദ്ധ തിജാനിയ്യത്തടക്കം ഏതൊരു ആത്മീയപാതയിലേക്ക് പ്രവേശിക്കുന്നവനായാലും അത്തരക്കാരന്‍ തസ്വവ്വുഫിന്റെ ഭാഷയില്‍ അറിയപ്പെടുന്നത് സാലിക് എന്നാണ്. മറ്റുള്ളവരെ അപേക്ഷിച്ച് അല്ലാഹുIവുമായി പ്രത്യേക അടുപ്പം കാംക്ഷിക്കുന്ന ഇത്തരം വിഭാഗങ്ങള്‍ക്ക് പരിശുദ്ധ ശരീഅത്തിന്റെ വിധിവിലക്കുകള്‍ക്ക് പുറമെ തങ്ങളുടെ മഷാഇഖുമാരുടെ കല്‍പനകളും നിരോധനങ്ങളും കൂടി ബാധകമായിത്തീരും. പരിപൂര്‍ണ്ണമായും പരിശുദ്ധ ശരീഅത്തിന് അനുസൃതമായി വരുന്ന ഇത്തരം വിധിവിലക്കുകള്‍ സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ ബാധകമായിക്കൊള്ളണമെന്നില്ല. മറിച്ച് തന്റെ കീഴിലുള്ള മുരീദിന്റെ ഉയര്‍ച്ചക്കായി ശൈഖ് നിര്‍ണ്ണയിക്കുന്നവയായിരിക്കും അവയൊക്കെയും. ഇത്തരം നിബന്ധനകളില്‍ ത്വരീഖത്തുകളൊക്കെയും നാനാത്വം വെച്ച് പുലര്‍ത്തുന്നു. ചില ത്വരീഖത്തുകളിലെ നിബന്ധനകള്‍ ഒരു പക്ഷെ മറ്റു ത്വരീഖത്തുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അപ്രകാരം തന്നെ ചില നിബന്ധനകളില്‍ ചില ത്വരീഖത്തുകള്‍ യോജിക്കുന്നതും കാണാവുന്നതാണ്. ഏതായാലും, പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിലേക്ക് പ്രവേശിക്കുന്നവന് ഇപ്രകാരം തനിക്ക് ബാധകമായിത്തീരുന്ന നിബന്ധനകളെ സംബന്ധിച്ച് ബോധവാനാകേണ്ടതുണ്ട്. പ്രത്യേകിച്ചും തന്റെയും തന്റെ ശൈഖിന്റെയും ഇടയിലുള്ള ബന്ധത്തെ വിച്ഛേദിപ്പിച്ച് കളയുന്ന തരത്തിലുള്ളവയെ വളരെ വ്യക്തമായി അറിഞ്ഞിരിക്കണം. പരിശുദ്ധ തിജാനിയ്യയിലാകട്ടെ ഇപ്രകാരം മുരിദിന് ബാധകമാവുന്ന നിരവധി നിബന്ധനകളുണ്ടാകും. അവയെക്കുറിച്ചെല്ലാം വിശദമായി ഇവിടെ ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും അവയില്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ടവയുണ്ട്. അത്തരം കാര്യങ്ങളെ വളരെ ലഘുവായ വാക്യങ്ങളില്‍ ഒതുക്കി പരിശുദ്ധ തിജാനിയ്യയെ പരിചയപ്പെടുത്തിയ മഹാത്മാക്കളുണ്ട്. അത്തരമൊരു മഹാത്മാവിന്റെ സ്ഥൂലവചനമാണ് താല്‍ക്കാലികമായി പരിശുദ്ധ തിജാനിയ്യയെ സംബന്ധിച്ച് പരിചയപ്പെടാനായി ഇവിടെ ഉപയോഗിക്കുന്നത്. മൊറോക്കോ രാജ്യത്തിന്റെ ഖാദ്വി സ്ഥാനം വഹിച്ചിരുന്ന, അത്യുജ്ജ്വല പണ്ഡിതനും അനുഗ്രഹീതമായ തൂലികയുടെ ഉടമയും തന്റെ കാലഘട്ടത്തിലെ സുയൂത്വിയുമായ അല്ലാമഃ സയ്യിദീ അഹ്‍മദ് ബ്‍നു അയ്യാഷി സുകൈറിജ് അല്‍ അന്‍സാരിt വളരെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് പരിശുദ്ധ തിജാനിയ്യയെ ഇങ്ങനെ പരിചയപ്പെടുത്തുന്നു :

നമ്മുടെ ത്വരീഖത്തായ തിജാനിയ്യഃ യഥാര്‍ത്ഥത്തില്‍ ഒരു ദിക്റാകുന്നു. ഇതിന്റെ അദ്കാറുകള്‍ തിജാനിയ്യഃ ത്വരീഖത്തിന്റെ പ്രതിജ്ഞാബന്ധനം സിദ്ധിച്ചത് മുതല്‍ മരണം വരെയും നിര്‍ബന്ധമായിത്തീരും. ഈ ത്വരീഖത്തിന് കുറെ നിബന്ധനകളുണ്ട്. നിര്‍ബന്ധ നിസ്‍കാരത്തെ അതിന്റെ സമയത്ത് തന്നെ നിര്‍വ്വഹിക്കുന്നതിനെ കാത്തുസൂക്ഷിക്കുകയും, തിരുനബിr തങ്ങളുടെ സ്വഹാബതും സയ്യിദീ അഹ്‍മദുത്തിജാനിtവിന്റെ അനുയായികളുമല്ലാത്ത ഔലിയാക്കളില്‍പ്പെട്ട ജീവിച്ചതോ മരിച്ചതോ ആയ ഒരു വലിയ്യിനെയും ഒരിക്കലും സന്ദര്‍ശിക്കാതിരിക്കലുമാണ് ആ നിബന്ധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ. ആരെങ്കിലും തിജാനിയ്യഃ ത്വരീഖത്തിന്റെ കരാറിലൂടെ ബന്ധനസ്ഥനാവുകയും പിന്നീടും മറ്റൊരു ത്വരീഖത്തിനെ സ്വീകരിക്കുകയും ചെയ്യുന്ന പക്ഷം തന്റെ നാശത്തെ അവന്‍ ഭയക്കേണ്ടി വരും.

മഹാനായ ഇമാം അഹ്‍മദ് സുകൈറിജ്t പരിശുദ്ധ തിജാനിയ്യയെ പരിചയപ്പെടുത്താനുപയോഗിച്ച മേല്‍പ്പറയപ്പെട്ട വചനങ്ങള്‍ വളരെയധികം വിശദീകരണം ഉള്‍ക്കൊള്ളുന്നുണ്ട്. ആദ്യവാചകം കൊണ്ട് മഹാനവര്‍കള്‍ സൂചിപ്പിക്കുന്നത് ആത്മീയപ്രയാണത്തിനായി പരിശുദ്ധ തിജാനിയ്യഃ ആസ്‍പദമാക്കുന്ന മാര്‍ഗ്ഗമാണ്. ലോകത്ത് ആയിരക്കണക്കിന് വിശുദ്ധമായ ത്വരീഖത്തുകളുണ്ട്. എല്ലാ സരണികളുടെയും ലക്ഷ്യം ഇലാഹീസാമീപ്യം കരഗതമാക്കലാണ്. ഈ ലക്ഷ്യപ്രാപ്‍തിക്കായി ഒരോ ത്വരീഖത്തും വ്യത്യസ്ഥ പാതകളാണ് സ്വീകരിക്കുക. പരിശുദ്ധ തിജാനിയ്യത്തിലാകട്ടെ, സകല ആത്മീയസരണികളുടെയും അദ്കാറുകളുടെ സത്തയെക്കൊണ്ടാണ് ലക്ഷ്യപ്രയാണം നടത്തുന്നത്. ഇസ്‍തിഗ്ഫാ‍ര്‍, തിരുനബിr തങ്ങളുടെ മേലുള്ള സ്വലാത്, ലാഇലാഹ ഇല്ലല്ലാഹ് തുടങ്ങിയവയാണവ. ഇവയുടെ മഹത്വം പരിശുദ്ധ ഖു‍ര്‍ആനാലും തിരുസുന്നത്തിനാലുമുള്ള ഖണ്ഡിതപ്രമാണങ്ങ‍ള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇതാണ് അല്ലാമഃ അഹ്‍മദ് സുകൈറിജ്t പ്രസ്‍താവനയായ "നമ്മുടെ ത്വരീഖത്തായ തിജാനിയ്യഃ യഥാര്‍ത്ഥത്തില്‍ ഒരു ദിക്റാകുന്നു" എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. (അല്ലാഹുI അഅ്‍ലം)

ഈ മഹത്തായ പാത സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന് കൊണ്ട് ബൈഅത്ത് സ്വീകരിക്കുന്നതോടെ തിജാനിയ്യത്തിന്റെ ഔറാദുകള്‍ അവന് നിര്‍ബന്ധമായിത്തീരുന്നതാണ്. കാരണം മരണം വരെയും ഇവകള്‍ ചൊല്ലിക്കൊള്ളാമെന്നാണ് ബൈഅത്തിന്റെ അവസരത്തില്‍ ശൈഖ് മുഖാന്തിരമായി അല്ലാഹുIവിനോട് പ്രതിജ്ഞ ചെയ്യപ്പെടുന്നത്. തല്‍ഫലമായി നേര്‍ച്ചയുടെ വിധിയാണ് ഇതിന്റെ ഔറാദുകളില്‍ ബാധകമാവുക. തല്‍ഫലമായി ഔറാദുകള്‍ മുടക്കിയാല്‍ ഖദ്വാഅ് വീട്ടേണ്ടി വരും. ഒഴിവാക്കിയതിലൂടെ കുറ്റക്കാരനാവുകയും ചെയ്യും. അതാണ് ബഹുമാനപ്പെട്ടവര്‍ വ്യക്തമാക്കിയത് : "ഇതിന്റെ അദ്കാറുകള്‍ തിജാനിയ്യഃ ത്വരീഖത്തിന്റെ പ്രതിജ്ഞാബന്ധനം സമ്പാദിച്ചത് മുതല്‍ മരണം വരെയും നിര്‍ബന്ധമായിത്തീരുന്നതാണ്" (അല്ലാഹുI അഅ്‍ലം)

ഇപ്രകാരം തിജാനിയ്യത്തിന്റെ ഔറാദുകള്‍ ഏറ്റെടുക്കുവാനുദ്ദേശിക്കുന്നവന്‍ അഥവാ ഈ ത്വരീഖത്തിലേക്ക് കടന്നു വരാന്‍ തയ്യാറാകുന്നവര്‍ ചില നിബന്ധനകള്‍ക്ക് വിധേയരാകേണ്ടി വരും. അവയുടെ കൂട്ടത്തില്‍ സുന്നത്തായ കാര്യങ്ങളെ നിര്‍ബന്ധബാദ്ധ്യതയായി ഏറ്റെടുക്കലോ കറാഹത്തോ മുബാഹോ ആയ കാര്യങ്ങളെ കണിശമായും ഒഴിവാക്കലോ ഉണ്ടാകും. ഇത്തരത്തിലുള്ളത് മുസ്‍ലിം പൊതുജനങ്ങളുടെ മേല്‍ നിര്‍ബന്ധമായി ബാധകാവുന്നതല്ല, മറിച്ച് ഈ ത്വരീഖത്തിന്റെ വക്താക്കളുടെ മേല്‍ ഏര്‍പ്പെടുത്തപ്പെട്ടവയാണ്. "ഈ ത്വരീഖത്തിന് കുറെ നിബന്ധനകളുണ്ട്" എന്ന സയ്യിദീ അഹ്‍മദ് സുകൈറിജിtവിന്റെ തങ്ങളുടെ തുടര്‍ന്നുള്ള വാക്കുകള്‍ സൂചിപ്പിക്കുന്നത് ഇതിലേക്കാണ്. കാരണം ഈ മഹത്തായ പാതയിലൂടെ ആത്മീയപ്രയാണം നടത്തുമ്പോള്‍ നമ്മുടെ ആത്മാവിന്റെ ഉയര്‍ച്ചക്ക് വേണ്ട കാര്യങ്ങളാണ് നമ്മുടെ മാര്‍ഗ്ഗദര്‍ശിയായ ശൈഖ്t കല്‍പിക്കുന്നതും നിരോധിക്കുന്നതും. പരിശുദ്ധ ശരീഅത്തിന്റെ അടിത്തറയുടെ മേലായി ശക്തിപ്പെട്ടതായിരിക്കും ഈ നിബന്ധനകളെല്ലാം തന്നെ.

നിരവധി നിബന്ധനകള്‍ പരിശുദ്ധ തിജാനിയ്യത്തില്‍ കാണാനാകുമെന്ന് പറഞ്ഞല്ലോ. അവയൊക്കെയും നമ്മുടെ ഉലമാഅ്tവും കോഡീകരിച്ചിട്ടുണ്ട്. പ്രാഥമികമായി പരിശുദ്ധ തിജാനിയ്യയെ പരിചയപ്പെടുന്നവര്‍ ഈ ത്വരീഖത്തിന്റെ അതിപ്രധാനമായ നിബന്ധനകളെ സംബന്ധിച്ച് പൂര്‍ണ്ണമായ നിലയില്‍ ബോധവാന്മാരാകേണ്ടതുണ്ട്. മറ്റ് ത്വരീഖത്തുകളില്‍ നിന്നും പരിശുദ്ധ തിജാനിയ്യയെ വേര്‍തിരിക്കുന്നതും അതിന്റെ അസ്ഥിവാരങ്ങളുമായ നിബന്ധനകളാണിവ. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഞ്ച് വഖ്ത് നിസ്‍കാരം കൃത്യസമയത്ത് തന്നെ സാധിക്കുമെങ്കില്‍ ജമാഅത്തോട് കൂടി നിര്‍വ്വഹിക്കുന്നതിനെ കാത്തുസൂക്ഷിക്കലാണ്. അഞ്ച് വഖ്ത് നിസ്‍കാരത്തിന്റെ കാര്യത്തില്‍ അശ്രദ്ധവാനായവന് അല്ലാഹുIവിന്റെ പ്രത്യേകസാമീപ്യത്തിനായുള്ള ആത്മീയസരണിയിലേക്കുള്ള പ്രവേശനം കൊണ്ട് യാതൊന്നും നേടാനില്ല. കാരണം ത്വരീഖത്തുകളുടെ ലക്ഷ്യം തന്നെ പരിശുദ്ധ ശരീഅത്തിലെ നിര്‍ബന്ധ കര്‍മ്മങ്ങളിലുറച്ച് നില്‍ക്കലോടൊപ്പം സുന്നത്തായ കര്‍മ്മങ്ങളെ അധികരിപ്പിച്ച് കൊണ്ട് അല്ലാഹുIവിന്റെ പ്രത്യകപ്രീതി ലക്ഷ്യമാക്കലാണ്. അല്ലാഹുI തൊട്ട് തിരുനബിr തങ്ങള്‍ ഒരു ഖുദ്സിയ്യായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു.

"എന്റെ അടിമയുടെ മേല്‍ ഞാന്‍ നിര്‍ബന്ധമാക്കിയവയെക്കാള്‍ എനിക്ക് പ്രിയങ്കരമായ ഒന്നു കൊണ്ടും അവന്‍ എന്നിലേക്ക് സമീപ്യം സിദ്ധിച്ചിട്ടില്ല. ഞാനവനെ സ്‍നേഹിക്കുന്നിടത്തോളം ഐച്ഛികമായ കാര്യങ്ങളിലൂടെ എന്റെ അടിമ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കുകയും ചെയ്യും. അങ്ങനെ ഞാനവനെ ഇഷ്‍ടപ്പെട്ടാല്‍ അവന്‍ ശ്രവിക്കാനുപയോഗിക്കുന്ന അവന്റെ ശ്രവമായും ദര്‍ശനത്തിനുപയോഗിക്കുന്ന അവന്റെ ദൃഷ്‍ടിയായും ഞാനായിത്തീരും".

ഈ ഹദീസിലൂടെ നിര്‍ബന്ധകര്‍മ്മങ്ങളാണ് അല്ലാഹുIവിന് ഏറ്റവും പ്രിയങ്കരമെന്നും അതോടൊപ്പം ഐച്ഛികമായ പ്രവര്‍ത്തനങ്ങള്‍ അധികരിപ്പിക്കുമ്പോള്‍ മാത്രമാണ് അവനോട് സാമീപ്യം സിദ്ധിക്കാനാവുകയെന്നും വളരെ വ്യക്തമായി നമുക്ക് ഗ്രഹിക്കാന്‍ സാധിക്കും. നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് നേരത്തെ നിസ്‍കാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തവന് അല്ലാഹുIവിന്റെ മാര്‍ഗ്ഗത്തിലൊന്നും നേടാനാകില്ല. അവന്റെ ഒരു അമലും സ്വീകരിക്കപ്പെടുകയുമില്ല. എന്തിനധികം മലിനജീവികളെക്കാള്‍ അധമമായ ഒരു സ്ഥാനത്തായിരിക്കും അവന്‍. ആയതിനാല്‍ അഞ്ച് വഖ്ത് നിസ്‍കാത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചൊലുത്താത്തവന് ഈ ത്വരീഖത്തിലേക്ക് പ്രവേശനമില്ല. ഇതിലേക്ക് ഉണര്‍ത്തിക്കൊണ്ടാണ് സയ്യിദീ അഹ്‍മദ് സുകൈറിജ്t പരിശുദ്ധ തിജാനിയ്യത്തിന്റെ പ്രധാനപ്പെട്ട നിബന്ധനകളുടെ കൂട്ടത്തില്‍ ആദ്യമായി ഇങ്ങനെ പ്രസ്‍താവിച്ചത്. "അവയിലേറ്റവും പ്രധാനപ്പെട്ടവ നിസ്‍കാരത്തെ അതിന്റെ സമയത്ത് തന്നെ നിര്‍വ്വഹിക്കുന്നതിനെ കാത്ത്സൂക്ഷിക്കലാണ്".

ശേഷം ബഹുമാനപ്പെട്ടവര്‍ ഇങ്ങനെ വ്യക്തമാക്കുന്നു : "തിരുനബിr തങ്ങളുടെ സ്വഹാബത്തും സയ്യിദീ അഹ്‍മദ് തിജാനിt തങ്ങളുടെ അനുയായികളുമല്ലാത്ത ജീവിച്ചതോ മരിച്ചവരോ ആയ ഔലിയാക്കളില്‍ ഒരാളെയും ഒരിക്കലും സന്ദര്‍ശിക്കാതിരിക്കലുമാകുന്നു". പരിശുദ്ധ തിജാനിയ്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനയാണിതും. ഒരു മുറബ്ബിയായ ശൈഖിന്റെ കീഴില്‍ തന്റെ ആത്മീയവിജയത്തിനും ലക്ഷ്യപ്രാപ്‍തിക്കുമായി സ്വയം സമര്‍പ്പിക്കുന്ന മുരീദ് തന്റെ ശൈഖിന്റെ കല്‍പനകളെ ശിരസ്സാവഹിക്കുകയും നിരോധനങ്ങളെ വെടിയുകയും ചെയ്യേണ്ടതുണ്ട്. പരിശുദ്ധ ശരീഅത്തിന് അനുസൃതമായി മുരീദിന്റെ ആത്മീയോന്നതിയെ ലക്ഷ്യം വെച്ചായിരിക്കും ഇത്തരം കല്‍പനകളും നിരോധനകളുമൊക്കെ ശൈഖ് പുറപ്പെടുവിക്കുക. ഇങ്ങനെ ത്വരീഖത്തിന്റെ മഷാഇഖുമാര്‍ സാധാരണ ഏര്‍പ്പെടുത്താറുള്ള ഒരു അച്ചടക്ക നടപടിയാണ് മുരീദുമാരെ മറ്റ് ആത്മീയശിക്ഷകരെയോ മഹാത്മാക്കളെയോ സന്ദര്‍ശിക്കുന്നതിനെത്തൊട്ട് തടയുക എന്നത്. എന്തെന്നാല്‍ മുരീദിന് കണക്കാക്കപ്പെട്ട ഉപകാരസ്രോതസ്സുകളെപ്പറ്റി അല്ലാഹുI അറിവുകൊടുത്ത സത്യസന്ധനായ ഭിഷഗ്വരനാണ് ശൈഖ്. അത് കൊണ്ട് തന്നെ അല്ലാഹുI കണക്കാക്കിയ ഫലങ്ങള്‍ ഏതൊരാളുടെ കരങ്ങളിലൂടെ ലഭ്യമാകുന്നുവോ അവരെ യഥാര്‍ത്ഥമായ ദിവ്യജ്ഞാനത്തിന്റെ പാതിയിലൂടെ ശൈഖ് മനസ്സിലാക്കിയിരിക്കും. അത്തരക്കാരെ സന്ദര്‍ശിക്കുന്നതിലായിരിക്കും മുരീദിനെ ശൈഖ് വ്യാപൃതനാക്കുക. ഈ നിരോധനത്തിന് പിന്നിലെ യുക്തിയെക്കുറിച്ച് ഇമാം ശഅ്റാനിt ചൂണ്ടിക്കാട്ടിയതാണിത്. മാത്രമല്ല, മറ്റ് മഷാഇഖുമാരെ സന്ദര്‍ശിക്കാന്‍ പോകുന്ന മുരീദ് തന്റെ ശൈഖില്‍ കാണാത്ത എന്തെങ്കിലും ഒരു പ്രത്യേകതയോ അത്ഭുതമോ മഹത്വമോ കാണുന്ന പക്ഷം തന്റെ ശൈഖില്‍ ന്യൂനത കണക്കാക്കും. അതോടൊപ്പം തന്റെ ശൈഖിനെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുകയോ ഉറപ്പിക്കുകയോ ചെയ്യും. ത്വരീഖത്തിന്റെ ഉലമാക്കളുടെ വീക്ഷണത്തില്‍ ഇത് മഹാപാതകമായാണ് കണക്കാക്കപ്പെടുന്നത്. ശൈഖ് അബുല്‍ ബറകാത് അദ്ദര്‍ദീര്‍ അല്‍ ഖല്‍വതിt തന്റെ അല്‍ ഖരീദത്തുല്‍ ബഹിയ്യഃ എന്ന ഗ്രന്ഥത്തില്‍ ത്വരീഖത്തിന്റെ വക്താക്കളുടെ മര്യാദകളെ സംബന്ധിച്ച് പ്രതിപാദിക്കുന്നിടത്ത് ഇങ്ങനെ വ്യക്തമാക്കുന്നു :

"പൂര്‍ണ്ണത കൈവരിക്കുന്നതിന് മുമ്പായി ആത്മീയശിക്ഷണത്തിന് കീഴിലായി നിലകൊള്ളുന്നിടത്തോളം കാലം മുരീദ് സ്വാലിഹീങ്ങളില്‍ നിന്നുള്ള ഒരാളെയും സന്ദര്‍ശിക്കാതിരിക്കുക എന്നത് ത്വരീഖത്തിന്റെ വക്താക്കളുടെ മര്യാദകളില്‍ പെട്ടതാണ്. തന്റെ ശൈഖില്‍ കണ്ടിട്ടില്ലാത്ത വല്ല അത്ഭുതമോ സ്വഭാവമഹിമയോ താന്‍ സന്ദര്‍ശിക്കുന്ന മഹാത്മാവില്‍ ദര്‍ശിക്കുമെന്ന് ഭയന്നിട്ടാണിത്. കാരണം അന്നേരം തന്റെ ശൈഖില്‍ ന്യൂനതയുള്ളതായി മുരീദ് ഉറപ്പിക്കും. ഇതിലൂടെ അവന്റെ മദദ് (ആത്മീയസഹായം) തടയപ്പെടുകയും ചെയ്യുന്നു".

ഈ ഉദ്ധരണിയെ ഇമാം സ്വാവിt ഇങ്ങനെ വിശദീകരിക്കുന്നു :

"സ്വാലിഹീങ്ങളില്‍ നിന്നുള്ള ഒരാളെയും സന്ദര്‍ശിക്കാതിരിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ശൈഖിന്റെ സമ്മതമില്ലാതെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളെയും സന്ദര്‍ശിക്കാതിരിക്കുക എന്നതാണ്. ഈ നിരോധനത്തോടൊപ്പം ഔലിയാക്കളെയോ മറ്റുള്ളവരെയോ സന്ദര്‍ശിക്കുന്നത് നിഷിദ്ധമാണെന്ന് ഒരാളും വിശ്വസിക്കാതിരിക്കുകയും ചെയ്യട്ടെ".

ഈ നിബന്ധനയുടെ പിന്നിലെ ലക്ഷ്യവും യുക്തിയുമൊക്കെ നമുക്ക് മനസ്സിലായി. ഈ നിബന്ധന മുഴുവന്‍ ത്വരീഖത്തുകളിലെയും മഹാത്മാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ശൈഖ് മുഹ്‍യിദ്ദീന്‍ ബ്‍നു അറബിt, സയ്യിദീ അലിയ്യ് അല്‍ ഖവ്വാസ്t, സയ്യിദീ ഇബ്‍നു ഹജര്‍ അല്‍ ഹയ്‍തമിt, ഇമാം ശഅ്‍റാനിt, ശൈഖ് സമന്നൂദിt, ശൈഖ് അശ്ശുറൈശിt, ശൈഖ് ഇബ്‍നു അല്‍ ബന്നാ അസ്സര്‍ഖ്വുസ്‍തിt, ശൈഖ് ഇബ്‍നു അജീബഃt, സയ്യിദീ അബ്‍ദുല്‍ അസീസ് അദ്ദബ്ബാഗ്t, സയ്യിദീ അല്‍ കുന്‍തിt, ഇമാം അല്‍ ഫാസിt, ശൈഖ് മുഹമ്മദ് ബ്‍നു അബ്‍ദില്ലാഹ് അല്‍ ഖാനി അല്‍ ഖാലിദി അന്നഖ്ഷബന്ദിt തുടങ്ങിയ മഹാത്മാക്കള്‍ ഇക്കാര്യം വളരെ സ്‍പഷ്‍ടമാക്കിപ്പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ആത്മജ്ഞാനികള്‍ക്കിടയില്‍ സര്‍വ്വാംഗീകൃതമായ ഒരു സമ്പ്രദായമാണിത്. എന്നാല്‍ സയ്യിദീ അഹ്‍മദ് തിജാനിt തന്റെ മുരീദുമാര്‍ക്ക് നിരുപാധികം സിയാറത്ത് തടഞ്ഞിട്ടില്ല. മറിച്ച്, സിയാറത്ത് ചെയ്യാന്‍ തിരുനബിr തങ്ങളും അവിടുത്തെ സ്വഹാബത്തും മറ്റെല്ലാ അമ്പിയാമുര്‍സലീങ്ങളും തിജാനി മഹാത്മാക്കളും ഉണ്ടെന്നിരിക്കെ, ഇവരല്ലാത്ത മറ്റ് ഔലിയാക്കളെ സന്ദര്‍ശിക്കുന്നത് മാത്രമാണ് തടഞ്ഞിട്ടുള്ളത്. ആയതിനാല്‍ ഈ നിബന്ധന ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് തിജാനിയ്യത്തിലേക്കുള്ള പ്രവേശനം അനുവദിക്കപ്പെടുകയില്ല.

ഈ നിബന്ധനകളെല്ലാം സ്വീകരിക്കാന്‍ തയ്യാറാവുന്ന വ്യക്തിക്ക് തിജാനിയ്യത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ജീവിതാവസാനം വരെയും ഒരു നിബന്ധന കൂടി കര്‍ശനമായും പാലിക്കേണ്ടി വരും. അവസാനമായി ശൈഖ് സുകൈറിജ്t അതാണ് വ്യക്തമാക്കുന്നത് : "തിജാനിയ്യഃ ത്വരീഖത്തിന്റെ കരാറിലൂടെ ബന്ധനസ്ഥനായ ഒരുവന്‍ മറ്റൊരു ത്വരീഖത്തിനെ പിന്നീട് സ്വീകരിക്കുന്ന പക്ഷം തന്റെ നാശത്തെ അവന്‍ ഭയക്കേണ്ടതാണ്" അഥവാ ആത്മീയപാതയിലേക്ക് പ്രവേശിക്കുന്ന ഒരുവന് തന്റെ ലക്ഷ്യപ്രാപ്‍തി സംഭവിക്കുക തന്റെ ശൈഖിന്റെ കരങ്ങളിലൂടെ മാത്രമായിരിക്കും. ഇതെല്ലാ മഹാത്മാക്കളും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല താന്‍ ശിഷ്യത്വം കാഴ്‍ചവെക്കുന്ന ശൈഖിന് കീഴ്പ്പെടലും ആ ശൈഖില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കലും അത്യാവശ്യമാണെന്ന് നമുക്ക് മുന്‍പ്രസ്‍താവനകളിലൂടെ മനസ്സിലായതുമാണല്ലോ. ഇപ്രകാരം ഒരു ശൈഖുമായി ഉടമ്പടിയിലേര്‍പ്പെട്ടതിന് ശേഷം ആ മഹാത്മാവിനോട് എതിര് കാണിക്കുകയും ഉടമ്പടിയെ മുറിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക വഴി ആ മഹാത്മാവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്ന പക്ഷം ഇരുലോകവും നഷ്‍ടപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കും അത്തരക്കാരന്‍ എത്തിപ്പെടുക. സയ്യിദീ അഹ്‍മദ് തിജാനിt തന്റെ ത്വരീഖത്തിലേക്ക് കടന്ന് വരുന്നവരോട് മറ്റു ത്വരീഖത്തുകളെ ഉപേക്ഷിക്കാനും മരണം വരെ ഈ ത്വരീഖത്ത് കൊണ്ട് മാത്രമായി മുന്നോട്ട് നീങ്ങാനും കല്‍പിച്ചിട്ടുണ്ട്. തന്നിമിത്തം ഈ ത്വരീഖത്ത് സ്വീകരിച്ചതിന് ശേഷം മറ്റ് ആത്മീയസരണികളെ ഏറ്റെടുക്കുന്നവന്‍ തന്റെ ശൈഖിനെ അവമതിച്ചവനാകുകയും അതിലൂടെ ഗുരുത്വക്കേടിനാലുള്ള നാശത്തിലേക്ക് അകപ്പെടുകയും ചെയ്യും.

തബര്‍റുകിന്റെ മുരീദിന് എത്ര ത്വരീഖത്തുകള്‍ വേണമെങ്കിലും സ്വീകരിക്കാമെന്നും എന്നാല്‍ തര്‍ബിയ്യത്തിന്റെ മുരീദായ വ്യക്തിക്ക് ഒരൊറ്റ ത്വരീഖത്ത് മാത്രമേ പാടുള്ളൂ എന്നുമുള്ള വീക്ഷണം സ്വൂഫീലോകത്ത് പ്രസിദ്ധമാണ്. സൂഫിലോകത്തെ അഗ്രേസരനായ മുഹ്‍യിദ്ദീന്‍ ബ്‍നു അറബിt ഇക്കാര്യം വളരെ വ്യക്തമായി ഫുതൂഹാതുല്‍ മക്കിയ്യഃ എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത് നോക്കുക.

"നീ അറിയുക, രണ്ട് ദൈവങ്ങളുടെ ഇടയിലായി ഒരു ലോകം ഉണ്ടാകാത്ത് പോലെയും വ്യത്യസ്ഥമായ ശരീഅത്തുള്ള രണ്ട് റസൂലുകളുടെ ഇടയിലായി ഒരു മുകല്ലഫ് ഉണ്ടാകാത്ത് പോലെയും രണ്ട് ഭര്‍ത്താക്കന്മാരുടെ ഇടയിലായി ഒരു ഭാര്യ ഉണ്ടാകാത്ത് പോലെയും രണ്ട് ശൈഖുമാരുടെ ഇടയിലായി ഒരു മുരീദ് ഉണ്ടാവുക എന്നതും അസംഭവ്യമാണ്. തര്‍ബിയ്യത്തിന്റെ മുരീദാണെങ്കിലാണ് ഈ പറഞ്ഞത് ബാധകമാവുന്നത്".

പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിലാകട്ടെ തര്‍ബിയ്യത്തിന്റെ ബൈഅത്ത് മാത്രമാണ് നല്‍കപ്പെടുന്നത്. ആയതിനാല്‍ തിജാനിയ്യഃ ത്വരീഖത്തിനെ കാംക്ഷിക്കുന്നവര്‍ ഈ ത്വരീഖത്തിലായി മാത്രം നിലകൊള്ളുക എന്നത് അനിവാര്യമാണ്. ത്വരീഖത്തിലേക്ക് പ്രവേശിക്കുകയും പിന്നെ പൈശാചികചിന്തകളില്‍ അടിമപ്പെട്ട് അതിനെ ഒഴിവാക്കാനോ മറ്റ് ത്വരീഖത്തുകളിലേക്ക് നീങ്ങാനോ തീരുമാനിക്കുന്നത് തന്റെ ഇരുലോക നഷ്‍ടത്തിനും ഹേതുവായി മാറുമെന്നതില്‍ യാതൊരു സംശയവും വേണ്ട. ഗുരുനാഥന്മാരെ വെറുപ്പ് സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്ത് തന്നെ അതീവഗുരുതരമാണെന്നിരിക്കെ, അല്ലാഹുIവിന്റെ ഔലിയാക്കളില്‍ അത്യുന്നതശ്രേണിയില്‍ വിരാജിക്കുന്ന സയ്യിദീ അഹ്‍മദ് തിജാനിtവിന്റെ വെറുപ്പ് കരസ്ഥമാക്കുന്നവന്റെ അവസ്ഥ എത്രമാത്രം ഗൗരവമായിരിക്കും. ഇക്കാരണത്താലാണ് ത്വരീഖത്തിന്റെ പ്രവേശനസമയത്ത് തന്നെ വളരെ കര്‍ക്കശമായി ഈ നിബന്ധന പാലിക്കാന്‍ തയ്യാറാണോ എന്ന് തിജാനിയ്യഃ മഷാഇഖുമാര്‍ ചോദിക്കുന്നത്. ഈ നടപടിയോട് നൂറ് ശതമാനവും യോജിച്ച് കൊണ്ട് ശാഫിഈ മദ്ഹബിലെ ഖാതിമതുല്‍ മുഹഖ്ഖിഖീന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന മഹാനായ ശൈഖ് ഇബ്‍നു ഹജര്‍ അല്‍ ഹൈതമിtയുടെ ഒരു ഫത്‍വ പോലും നമുക്ക് കാണാന്‍ സാധിക്കും. പ്രസ്‍തുത ഫത്‍വയിലൂടെ മഷാഇഖുമാരെ സ്വീകരിക്കുന്ന വിഷയത്തില്‍ തര്‍ബിയത്തിന്റെ മുരീദും തബര്‍റുകിന്റെ മുരീദും തമ്മില്‍ വ്യത്യാസമുണ്ടെന്നും തബര്‍റുകിന്റെ മുരീദിന് മഷാഇഖുമാരെ സ്വീകരിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്നും എന്നാല്‍ തര്‍ബിയത്തിന്റെ മുരീദിന് ഒരൊറ്റ ശൈഖിനേ മാത്രമേ സ്വീകരിക്കാവൂ എന്നും വളരെ കൃത്യമായി അവിടുന്ന് രേഖപ്പെടുത്തുന്നു. തുടര്‍ന്ന്, ശൈഖിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടക്കത്തിലാണെന്നും സ്വീകരിച്ച ശേഷം മറ്റൊരാളിലേക്ക് നീങ്ങാവതല്ലെന്നും കൂടി ശൈഖവര്‍കള്‍ അടിവരയിടുന്നുണ്ട്. (ഫതാവല്‍ ഹദീസിയ്യഃ നോക്കുക)

മഹാനായ ഇബ്‍നു ഹജറിtനെക്കൂടാതെ നിരവധി മഹാത്മാക്കള്‍ ഇക്കാര്യം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നിരിക്കെ വിവരദോഷികളായ ചിലര്‍ ഈ നിബന്ധനകളെക്കുറിച്ച് കേള്‍ക്കുമ്പോ തന്നെ ഈ മഹത്തായ സരണിക്കെതിരെ വാളോങ്ങാനും പൈശാചികസരണിയിലേക്ക് ചേര്‍ക്കാനും ധൃതി കാട്ടുകയാണ്. അല്ലാഹുI നമ്മെ കാക്കട്ടെ. സൂഫിമഹാത്മാക്കളുമായി ബന്ധം സ്ഥാപിച്ച അത്യുന്നതരായ പണ്ഡിതശിരോമണികളെല്ലാം തന്നെ ഈ നിബന്ധനകളെപ്പറ്റി ശ്രവിക്കുന്ന പക്ഷം പരിശുദ്ധ തിജാനിയ്യയുടെ കെട്ടുറപ്പിലേക്കും സൂഫീസാങ്കേതികത്തനിമയിലേക്കുമായിരിക്കും ശ്രദ്ധയൂന്നുക. മുന്‍കഴിഞ്ഞ മഹാന്മാരുടെ വചനങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നൂറ് ശതമാനവും മാതൃക കാട്ടാനാകുന്ന ഈ മഹത്തായ ത്വരീഖത്തിലേക്ക് നമ്മെക്കൊണ്ടെത്തിച്ച അല്ലാഹുIവിനാകുന്നു സര്‍വ്വ സ്‍തുതിയും.

പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്തിനെ സംബന്ധിച്ച് വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ടതും മറ്റു ത്വരീഖത്തുകളില്‍ നിന്നും ഈ മഹത്തായ സരണിയെ വൈശിഷ്‍ട്യമാക്കുന്ന കാര്യങ്ങളുമാണ് മേല്‍ സൂചിപ്പച്ചതൊക്കെ. ഇത് കൂടാതെ ഇനിയും നിരവധി നിബന്ധനകളുണ്ട്. അവയെക്കുറിച്ച് അറിയുവാന്‍ തിജാനിയ്യഃ ത്വരീഖതിന്റെ നിബന്ധനകള്‍ എന്ന ഭാഗം പരിശോധിക്കുക. അല്ലാഹുI നമ്മെയേവരെയും അവന്റെ ഔലിയാക്കളുടെ പാതകളെയും വീക്ഷണങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ... ആമീന്‍.

തിജാനിയ്യഃ ത്വരീഖത്തിന്റെ സത്യാവസ്ഥ


തിജാനിയ്യഃ ത്വരീഖത്തിന്റെ സത്യാവസ്ഥ

നിശ്ചയം തിജാനിയ്യഃ ത്വരീഖത്ത്, മൗലാനാ ശൈഖ് അഹ്‍മദ് ബ്‍നു മുഹമ്മദ് തിജാനി(റ)വിന്റെ ആത്മീയസരണിയാകുന്നു. അഥവാ അറിവിന്റെയും ആത്മജ്ഞാനത്തിന്റെയും കര്‍മ്മത്തിന്റെയും നിഷ്‍കളങ്കതയുടെയും സൂഫീപാന്ഥാവ്. ഈ ത്വരീഖത്തിനെ മുറുകെപ്പിടിച്ച അത്യുന്നതരായ പണ്ഡിതമഹത്തുക്കളൊക്കെത്തന്നെയും തങ്ങളുടെ നാടുകളിലെ മുസ്‍ലിമീങ്ങള്‍ക്ക് ഇസ്‍ലാം ദീനിലും അതിന്റെ വിജ്ഞാനങ്ങളിലുമുള്ള അഭയകേന്ദ്രങ്ങളാണ്. രണ്ട് വിര്‍ദുകളെയും വല്വീഫയെയും ജുമുഅഃ ദിക്റിനെയും കുറിക്കുന്ന പ്രയോഗമത്രെ ഈ ത്വരീഖത്ത്. ഇതിനെക്കൂടാതെ തിജാനിയ്യഃ ത്വരീഖത്തിന്റെ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങളൊക്കെയും തസ്വവ്വുഫ് എന്ന വിജ്ഞാനശാഖയില്‍ നിന്നുള്ളതാണ്. അവയൊന്നും തിജാനിയ്യഃ ത്വരീഖത്തിന്റെ പേരില്‍ അറിയപ്പെടുന്നതിലേക്ക് കടന്നു വരുകയേയില്ല. ഇക്കാര്യം ഈ പവിത്രമായ ത്വരീഖത്തിന്റെ മുഴുവന്‍ ഇമാമീങ്ങളെത്തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ; അക്കൂട്ടത്തില്‍ നിന്നും ഒരാളെയും ഒഴിവാക്കാനില്ല.
സയ്യിദീ അഹ്‍മദ് ബ്‍നുല്‍ അയ്യാഷി സുകൈറിജ് അല്‍ ഖസ്റജി
കര്‍മ്മശാസ്‍ത്രപണ്ഡിതനും ഹദീസ്‍വിശാരദനും നിദാനശാസ്‍ത്രജ്ഞനും സൂഫീവര്യനും സര്‍വ്വവിജ്ഞാനവല്ലഭനുമായ അല്‍ ഖുതുബുര്‍റബ്ബാനി അല്‍ ആരിഫുസ്സ്വമദാനി മൗലാനാ ശൈഖ് അഹ്‍മദ് ബ്‍നു അല്‍ അയ്യാഷി സുകൈറിജ്(റ) ഒരു നീണ്ട ചര്‍ച്ചക്ക് ശേഷം ഇപ്രകാരം പ്രസ്‍താവിച്ചതായി കാണാം :
നിശ്ചയം, അല്ലാഹുവിന്റെ ഔലിയാക്കളുടെ കാര്യത്തില്‍ നുണ പ്രചരിപ്പിക്കുന്നവരും ആ പുണ്യാത്മാക്കളോട് സാദൃശ്യമായതുമായി ബന്ധപ്പെട്ട് കാപട്യം നടത്തുന്നവരും അവരുടെ എതിര്‍പക്ഷത്ത് നിലകൊള്ളുന്നവരുമായ വിവിധ തരത്തിലുള്ള അസത്യോത്പാദകരില്‍ നിന്നും താമസിയാതെ തന്നെ തന്റെ മേല്‍ വ്യാജം വന്ന് പതിക്കുമെന്ന് മൗലാനാ സയ്യിദീ അഹ്‍മദ് തിജാനി(റ) ഉറപ്പിച്ചിരുന്നു. ആയതിനാല്‍ പരിശുദ്ധ ദീനീവ്യവസ്ഥിതികളോട് എതിരാകുന്ന ഏതൊരു കാര്യത്തില്‍ നിന്നായാലും അതില്‍ നിന്നും തന്നിലേക്ക് ചേര്‍ക്കപ്പെടുന്ന കാര്യങ്ങളെത്തൊട്ടൊക്കെയും വിമുക്തനായിക്കൊണ്ട് മഹാനവര്‍കള്‍ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി :
"എന്നെത്തൊട്ടും വല്ലതും നിങ്ങള്‍ ശ്രവിക്കുന്ന പക്ഷം അതിനെ ശറഇന്റെ തുലാസിലിട്ട് തൂക്കിനോക്കുക. അതുമായി യോജിക്കുന്നതിനെ നിങ്ങള്‍ മുറുകെപ്പിടിക്കുക, അതിനോട് യോജിക്കാത്തതാണെങ്കില്‍ ആ കാര്യത്തെ നിങ്ങള്‍ വലിച്ചെറിയുക".
അല്ലയോ നിശ്പക്ഷമതീ, താങ്കളുടെ മുമ്പാകെ ഈ വസ്‍തുത സ്ഥിരപ്പെട്ടാല്‍ താങ്കളതിനെ വിശ്വസിക്കുന്നവനോ അംഗീകരിക്കുന്നവനോ ആയിത്തീരണം. അന്നേരം, ദീനീവിരുദ്ധമായ കാര്യങ്ങളെത്തൊട്ടുള്ള മുക്തിയെ വളരെ വ്യക്തമായി പ്രഖ്യാപിച്ച ഈ ഉന്നതനായ നേതാവിലേക്ക് ആരോപിക്കപ്പെടുന്ന അസത്യവാദങ്ങളെ മുഖവിലക്കെടുക്കാത്തവനാണ് താങ്കളെന്ന കാര്യത്തില്‍ പിന്നെ സംശയമേയുണ്ടാകില്ല. താങ്കളുടെ സമക്ഷത്തിലുള്ള ദീനീവിരുദ്ധമായത് സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ മേല്‍ കെട്ടിയുണ്ടാക്കപ്പെട്ട കള്ളപ്രസ്‍താവനയാണെന്നോ അല്ലെങ്കില്‍ മഹാനവര്‍കളെത്തൊട്ട് ഉദ്ധരിക്കപ്പെട്ടത് തന്നെയാണെന്നോ സ്ഥിരപ്പെട്ടാലും ഇക്കാരണത്താല്‍ സമം തന്നെ. ബഹുമാനപ്പെട്ടവരുടെ മിത്രങ്ങളുടെ ഭാഗത്ത് നിന്നോ ശത്രുക്കളുടെ ഭാഗത്ത് നിന്നോ ആണ് ഇപ്രകാരമുള്ളവ ഉദ്ധരിക്കപ്പെട്ടാലും തഥൈവ. സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ ത്വരീഖത്തില്‍ നിലകൊള്ളുന്ന രചയിതാക്കളുടെയോ മറ്റുള്ളവരുടെയോ ഗ്രന്ഥങ്ങളില്‍ ഇത്തരം മിഥ്യാവാദങ്ങള്‍ പ്രസ്‍താവിക്കപ്പെടുകയോ അല്ലെങ്കില്‍ മഹാനവര്‍കളുടെ അനുചരന്മാരുടെയോ ഇതരവിഭാഗങ്ങളുടെയോ ഇടയില്‍ ഈ നിലക്കുള്ളവ പ്രസിദ്ധപ്പെടുകയോ പ്രചാരം സിദ്ധിക്കുകയോ ചെയ്‍താലും അവയെത്തൊട്ടെല്ലാം ശൈഖവര്‍കള്‍ നിരപരാധി തന്നെയാണ്. എന്തിനധികം മഹാനവര്‍കളുടെ നിരപരാധിത്വം സ്ഥിരപ്പെടാന്‍ മനസ്സാ-വാചാ-കര്‍മ്മണാ ദീനീനിയമങ്ങളോട് എതിരാകുന്ന എല്ലാത്തിനോടുമുള്ള അവിടുത്തെ നിരാകരണവും നേര്‍മാര്‍ഗ്ഗത്തിന്മേലായിക്കൊണ്ടുള്ള അവിടുത്തെ സഞ്ചാരവും തന്നെ നിനക്ക് മതിയാകും..."
സയ്യിദീ അഹ്‍മദ് സുകൈറിജ്(റ) തുടരുന്നു :
"നിര്‍ബന്ധ ഔറാദുകളായ വിര്‍ദിനും വല്വീഫക്കും ജുമഅഃ ദിക്റിനും ശേഷം അധികമായി വരുന്നവയൊന്നും തന്നെ മുരീദിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായി ഓതേണ്ടവയോ വിശ്വസിക്കേണ്ടവയോ അല്ലെന്ന് തിജാനിയ്യഃ ത്വരീഖത്തിലെ മുഖദ്ദമീങ്ങള്‍ തങ്ങളുടെ ത്വരീഖത്തിന്റെ പാശത്തെ മുറുകെപ്പിടിച്ച സഹോദരങ്ങളോടും അതിലേക്ക് പ്രവേശിച്ചവരോടും വിശദീകരിച്ച് കൊടുത്തിരുന്നുവെങ്കില്‍ തങ്ങളുടെ ത്വരീഖത്തിന്റെ നേര്‍ക്കുള്ള എതിര്‍പ്പകളുടെ ആക്രമണം ചുരങ്ങിപ്പോവുക തന്നെ ചെയ്യുമായിരുന്നു".
{ ജിനായതുല്‍ മുന്‍തസിബ് : 5 - 6 }
അപ്പോള്‍ ഇക്കാര്യം നീ നല്ലവണ്ണം മനസ്സിലാക്കിയാല്‍, ചിലയവസരങ്ങളില്‍ തിജാനികളെ ആന്തരികവാദികളിലേക്കോ അല്ലെങ്കില്‍ ശിയാക്കളിലെ ഇമാമിയ്യഃ വിഭാഗത്തിലേക്കോ എണ്ണുന്നവരും മറ്റ് ചിലപ്പോള്‍ സത്യനിഷേധവാക്യം കൊണ്ട് തന്നെ അവര്‍ക്കെതിരില്‍ ശബ്‍ദമുയര്‍ത്തുന്നവരുമായ അതിക്രമകാരികള്‍ - ഇവ്വിധത്തിലുള്ള ഇവരുടെ തോന്നിച്ചകളുടെയെല്ലാം അവലംബം ക്രിസ്‍ത്യാനികളോ ഓറിയന്റലിസ്‍റ്റുകളോ തിജാനിയ്യഃ ത്വരീഖത്തിലേക്ക് ചേര്‍ക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ പ്രചരിച്ചതും എന്നാല്‍ അതിന്മേല്‍ ത്വരീഖത്തിന്റെ ഒരു തരത്തിലുള്ള കര്‍മ്മങ്ങളും നിലനില്‍ക്കാത്തതുമായ കാര്യങ്ങളോ ആയിരിക്കും - തിജാനികളുടെ വിശ്വാസങ്ങളായി ആരോപിക്കപ്പെടുന്ന ഏതൊരു കാര്യമെടുത്താലും അതിന്റെയെല്ലാം സത്യാവസ്ഥ ഹദീസ് വിശാരദനായ ഇമാം അല്‍ഫാ ഹാഷിം പറഞ്ഞ് പോലെയാണ് ; ഞാന്‍ പറഞ്ഞുവരുന്നതും അതിലേക്ക് തന്നെയാണ് : മേല്‍പ്പറയപ്പെട്ട അതിക്രമകാരികള്‍ തിജാനികളുടെ മേല്‍ ആരോപിക്കപ്പെടുന്നതെല്ലാം തന്നെ അവരുടെ മേല്‍ കുറെ എഴുത്തുതൊഴിലാളികള്‍ ക്രിസ്‍ത്യാനികളുടെയും ഓറിയന്റലിസ്‍റ്റുകളുടെയും ആജ്ഞപ്രകാരം കെട്ടിയുണ്ടാക്കിയ നിരര്‍ത്ഥകമോ വ്യജവൃത്താന്തങ്ങളോ ആയ കാര്യങ്ങളാകുന്നു. മാത്രമല്ല, ഈ വിഭാഗങ്ങളെ ആശ്രയിക്കുന്നതിലൂടെ തങ്ങളുടെ ഈമാനികപ്രഭ നഷ്‍ടപ്പെടുത്തുന്നതില്‍ അവരോട് പങ്കുചേരുകയും കൂടിയാണ് അതിക്രമകാരികള്‍ ചെയ്യുന്നത്.
'ത്വുറുഖുല്‍ മന്‍ഫഅഃ' എന്ന തന്റെ മറ്റൊരു കൃതിയിലൂടെ വീണ്ടും മൗലാനാ ശൈഖ് അഹ്‍മദ് സുകൈറിജ്(റ) പ്രസ്‍താവിക്കുന്നത് കാണുക :
ലക്ഷ്യം 2 : ശൈഖിന്റെ മുഴുവന്‍ വാക്കുകളിലും പ്രവര്‍ത്തികളിലും അവസ്ഥകളിലും അദ്ദേഹത്തിന്റെ കല്‍പനയില്ലാതെ മുരീദിന് അദ്ദേഹത്തെ പിന്തുടരേണ്ടതില്ല എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവത്കരണം.
നമ്മുടെ ഗുരുവര്യരായ അല്‍ ഖുതുബ് തിജാനി(റ) തന്റെ അനുചരന്മാരോടും തന്റെ ത്വരീഖത്ത് സ്വീകരിച്ചവരോടും തന്റെ മുഴുവന്‍ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അവസ്ഥകളിലും തന്നെ പിന്തുടരാനോ, അല്ലെങ്കില്‍ നാല് മദ്ഹബുകളുടെ കൂട്ടത്തില്‍ അവര്‍ പിന്തുടര്‍ന്ന് പോന്ന മദ്ഹബില്‍ നിന്നോ സുന്നീആദര്‍ശങ്ങളില്‍ നിന്നോ  അവരോട് പുറത്തുപോകാനോ കല്‍പിച്ചതായുള്ള ഒരു രേഖയും മഹാനവര്‍കളെത്തൊട്ട് നമുക്ക് ലഭിച്ചിട്ടില്ല. മറിച്ച്, നമ്മുടെയടുക്കല്‍ സ്ഥിരപ്പെട്ട വസ്‍തുത എന്തെന്നാല്‍ : അല്ലാഹുവിന്റെ ഔദാര്യത്താല്‍ ഈ ത്വരീഖത്തില്‍ സ്ഥിരപ്പെട്ടിട്ടുള്ള ശ്രേഷ്‍ടതകളൊക്കെയും പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നത് തിരുദൂതര്‍ അലൈഹിസ്സലാം വാഗ്ദാനം ചെയ്‍ത കാര്യങ്ങളോടാണ്. അങ്ങനെയുള്ള ഈ ശ്രേഷ്‍ടത കൈവരിക്കുവാന്‍ വിര്‍ദ്, വല്വീഫഃ, ജുമുഅഃ ദിക്ര്‍ മുതലായ ഈ ത്വരീഖത്തിന്റെ അദ്കാറുകള്‍ ഇതിന്റെ നിബന്ധനകളോടൊപ്പം പാരായണം ചെയ്യാന്‍ സമ്മതം നല്‍കപ്പെട്ടിട്ടുള്ള ഏതൊരുവനും സാധിക്കുന്നതാണ്, അതല്ലാതെ മറ്റൊരു വ്യവസ്ഥയുമില്ല താനും. കാരണം ഈ ത്വരീഖത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, മുമ്പ് സൂചിപ്പിക്കപ്പെട്ട ത്വരീഖത്തിന്റെ നിര്‍ബന്ധ ഔറാദുകളെ നിലനിര്‍ത്തുന്നതിന്റെ മേലാണ്. ഇതാണെങ്കില്‍ രഹസ്യത്തിലും പരസ്യത്തിലും കഴിവിന്റെ പരമാവധി അല്ലാഹുവിന്റെ കല്‍പനകളെ മുറുകെപ്പിടിക്കുകയും നിരോധനങ്ങളെ കൈവെടിയുകയും ചെയ്യുന്നതില്‍ പൂര്‍ണ്ണമായ സൂക്ഷമത പുലര്‍ത്തിയതിന് ശേഷമുണ്ടായിരിക്കേണ്ട കാര്യമാണ് താനും. നിര്‍ബന്ധനിസ്‍കാരങ്ങളെ എതൊരവസരത്തിലും പ്രാമുഖ്യം നല്‍കുന്നതോട് കൂടെ അതിന്റെ മുഴുവന്‍ ശര്‍ത്വുകളെ പാലിക്കുന്നതില്‍ അങ്ങേയറ്റം പരിശ്രമം കാട്ടി കൃത്യസമയത്ത് നിര്‍വ്വഹിക്കലാണല്ലോ സകലവിധ ഗുണങ്ങളുടെയും അടിസ്ഥാനം.
ഇനി ഇപ്പറഞ്ഞതിനൊക്കെ ശേഷം ത്വരീഖത്തില്‍ അധികമായി കടന്നുവരുന്ന കാര്യങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവയൊക്കെ സയ്യിദീ അഹ്‍മദ് തിജാനി(റ) തങ്ങളെന്ന മഹത്‍വ്യക്തിത്വത്തെ കഴിവനുസരിച്ച് അനുധാവനം ചെയ്യുക എന്ന ശ്രേഷ്‍ഠകര്‍മ്മം മാത്രമാകുന്നു. അഥവാ ആരാധനകളിലായി സ്വശരീരവുമായ യുദ്ധം ചെയ്യുന്നതിലും നിയ്യത്തിനെ നിഷ്‍കളങ്കമാക്കുന്നതിലും മാനസികശുദ്ധീകരണത്തിലും സ്രഷ്‍ടാവിനോടും സൃഷ്‍ടികളോടുമുള്ള ഇടപാടുകളില്‍ സത്യസന്ധത പുലര്‍ത്തുന്നതിലും മോശപ്പെട്ട സ്വഭാവങ്ങളില്‍ നിന്നെല്ലാം ആത്മാവിനെ വിമുക്തമാക്കുന്നതിലും സ്‍തുത്യര്‍ഹമായ സ്വഭാവങ്ങളെയെല്ലാം സ്വായത്തമാക്കുന്നതിലും കൂടാതെ തന്റെ അനുചരവൃന്ദങ്ങളോട് മഹാനവര്‍കള്‍ തന്നെ ഉപദേശിച്ചതടക്കമുള്ള ഇതര ഗുണഗണങ്ങളിലും ബഹുമാനപ്പെട്ടവരെ അനുഗമിക്കല്‍ മാത്രമാണെന്ന് സാരം. എത്രത്തോളമെന്നാല്‍, "അല്ലാഹുവിന്റെ അതീവഗുരുതരമായതന്ത്രത്തില്‍ (മക്ര്‍) നിര്‍ഭയരായി ജീവിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളാരും തന്നെ പെട്ടുപോകരുതേ" - എന്ന ഉപദേശം വരെ അതില്‍ കടന്ന് വരും. കാരണം, അല്ലാഹുവിന്റെ സമക്ഷത്തില്‍ പാലിക്കപ്പെടേണ്ട മര്യാദകള്‍ ഒരു മുരീദില്‍ ഉത്ഭവിക്കുന്നത് താന്‍ അനുഗമിക്കേണ്ട ശൈഖ് എന്ന വിളക്കുമാടത്തില്‍ നിന്നും താന്‍ സമ്പാദിച്ചെടുക്കുന്ന ഇലാഹീപ്രഭകളുടെ തോതനുസരിച്ചായിരിക്കും. ശൈഖ് സയ്യിദീ അലിയ്യുല്‍ ഖവ്വാസ്(റ) പറയുന്നു :
"വല്ലവനും തന്റെ ശൈഖിന്റെയോ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെയോ ഇടനില കൂടാതെയാണ് അല്ലാഹുവിനോടുള്ള മര്യാദയെ ആര്‍ജ്ജിച്ചതെന്ന് വാദിക്കുന്നുവെങ്കില്‍ അവന്‍ മര്യാദകേട് കാട്ടുക തന്നെ ചെയ്‍തിരിക്കുന്നു. ഇത്തരക്കാരന് പിന്നീടൊരിക്കലും അല്ലാഹുവിനോടുള്ള മര്യാദയെ പൂര്‍ണ്ണമാക്കാനാകില്ല ; അല്ലെങ്കില്‍ നിരന്തരമായി അതവനില്‍ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇതിന് വിപരീതമാണ് സ്വന്തം ഇടനിലക്കാരെ സാക്ഷിയാക്കിക്കൊണ്ടുള്ള അല്ലാഹുവിന്റെ സമക്ഷത്തിങ്കല്‍ പാലിക്കപ്പെടുന്ന മര്യാദയുടെ സ്ഥിതി. നിശ്ചയമായും ആ മര്യാദ നിരന്തരം അവനില്‍ സ്ഥിരപ്പെടുന്നതായിരിക്കും".
സ്വന്തം മദ്ധ്യസ്ഥരെ പരിഗണിക്കുക എന്ന സമ്പ്രദായം തെളിയിക്കുന്നത് സ്വന്തം ശൈഖിനോടുള്ള മുരീദിന്റെ സ്‍നേഹമാണ്. അതാണല്ലോ, മുരീദിന് ആത്മീയസോപാനങ്ങള്‍ താണ്ടിക്കടക്കാനുതകുന്ന ആകര്‍ഷണശേഷിയുള്ള കാന്തികശക്തിയായി നിലകൊള്ളുന്നതും. കൂടാതെ, ആത്മീയസഹായം സര്‍വ്വത്ര ചൊരിയുന്ന സ്വന്തം ശൈഖിനോട് പാലിക്കേണ്ട ആദരവാണ് സ്വന്തം മദ്ധ്യവര്‍ത്തികളെ സ്‍മരിക്കുന്നതില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാനകാര്യം. വിശിഷ്യാ, ശൈഖിനെ ബഹുമാനിക്കുക എന്നത് അല്ലാഹുവിനെ ബഹുമാനിക്കുന്ന കാര്യങ്ങളുടെ ഗണത്തിലുള്ളതത്രെ. ശൈഖ് അല്‍ ഹാതിമി(ഖു) പറയുന്നത് കാണുക :
"ശൈഖിനെ ആദരിക്കല്‍ അല്ലാഹുവിനോടുള്ള ആദരവല്ലാതെ മറ്റൊന്നുമല്ല,
ആയതിനാല്‍ അല്ലാഹുവിന്റെ സഹായം തേടിക്കൊണ്ട് അല്ലാഹുവിന് വേണ്ടി -
മര്യാദയുള്ളവനായി ശൈഖിനോടുള്ള ആദരവിനെ നീ പാലിക്കുക"
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, ശൈഖിനെത്തൊട്ടോ വലിയ്യിനെത്തൊട്ടോ സ്ഥിരപ്പെട്ട് വരുന്ന ഒരു കാര്യത്തെ ഉറച്ചുവിശ്വസിക്കല്‍ മുരീദിന്റെ ബാധ്യതയാണെന്ന കാര്യം സ്‍പഷ്‍ടമായിത്തീരുന്നു. കാരണം, മഹാത്മാക്കളുടെ സത്യസന്ധതയാല്‍ തന്നെ സ്ഥിരീകരണത്തിന്റെ മേഖലയില്‍ അത്തരം കാര്യങ്ങള്‍ക്ക് ഉറച്ച സ്ഥാനമുണ്ട്.
പിന്നെ ശ്രദ്ധിക്കാനുള്ളത്, താന്‍ നിലകൊള്ളുന്ന ത്വരീഖത്തിലെ നിര്‍ബന്ധ ഔറാദുകളില്‍ മുഴുകാനുള്ള സമ്മതം ഏതൊരു ഉടമ്പടിയിന്മേലാണോ മുരീദിന് നല്‍കപ്പെട്ടത് ആ ഉടമ്പടിയെ ലംഘിച്ചാലല്ലാതെ തന്റെ ത്വരീഖത്തില്‍ നിന്നും മുരീദ് വേര്‍പെടുകയില്ല എന്നതാണ്. പ്രസ്‍തുത ഉടമ്പടി മുരീദ് സ്വീകരിച്ചത് ഒരുപക്ഷെ ശൈഖില്‍ നിന്ന് നേരിട്ടാകാം, അല്ലെങ്കില്‍ നിരുപാധികമോ സോപാധികമോ ആയ നിലയില്‍ ശൈഖ് നിയമിച്ച ഒരു മുഖദ്ദമിന്റെ മധ്യസ്ഥതയുടെ മേലായിരിക്കാം. എങ്ങനെയായാലും നിര്‍ബന്ധ ഔറാദുകളിലൂടെ മുരീദിലേക്ക് ഒഴുകുന്ന ആത്മീയസഹായം പ്രസ്‍തുത കാരണം കൊണ്ടല്ലാതെ മുറിഞ്ഞുപോവുകയില്ല. എന്നിരുന്നാലും ചിലയവരങ്ങളില്‍ മതഭ്രംശം പോലെ തല്‍ക്ഷണം തന്നെ ആത്മീയബന്ധം വിച്ഛേദിപ്പിക്കുന്ന കാര്യങ്ങളും ആകസ്‍മികമായി സംഭവിക്കാറുണ്ട്. ഐഹികമായും മതപരമായുമുള്ള ആരോഗ്യവും രക്ഷയും അല്ലാഹുവിനോട് നമുക്ക് തേടാം.
ഇവ കൂടാതെ മറ്റ് ചില കാര്യങ്ങളുമുണ്ട് ; അവയില്‍ നിന്ന് ഏതെങ്കിലും ഒന്ന് മുരീദില്‍ ഉണ്ടായാല്‍ മതി ബന്ധവിച്ഛേദനത്തിലേക്ക് അതവനെ എത്തിക്കുന്നതായിരിക്കും. ഇത്തരം കാര്യങ്ങള്‍ ത്വരീഖത്തിന്റെ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ഈ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ ത്വരീഖത്തിന്റെ ഗ്രന്ഥങ്ങളെ പരിശോധിക്കട്ടെ. നമുക്ക് അല്ലാഹു മതി. എത്ര നല്ല കൈകാര്യകര്‍ത്താവാണവന്‍.
ഞാന്‍ പറയട്ടെ : തന്റെ ആത്മീയസരണിയെത്തൊട്ട് മുരീദിനെ ബന്ധവിച്ഛേദനം നടത്തുന്നവയെന്ന് ശൈഖ് സുകൈറിജ്(റ) സൂചന നല്‍കിയ നിബന്ധനകള്‍ താഴെപ്പറയുന്നവയാണ്. ആകെ മൂന്നെണ്ണം മാത്രമാണവ :-
1.       ഔറാദുകള്‍ ഏറ്റെടുത്തതിന് ശേഷം അവയെ മൊത്തമായി ഉപേക്ഷിക്കല്‍
2.      ഈ ത്വരീഖത്തിനോടൊപ്പം മറ്റ് ത്വരീഖത്തിനെയും ഒരുമിച്ച് കൂട്ടല്‍
3.      ആത്മീയസഹായം തേടിക്കൊണ്ട് ഔലിയാക്കളെ സിയാറത്ത് ചെയ്യല്‍
(ഈ നിബന്ധനകള്‍ കണ്ടാല്‍ ചില വിവരദോഷികളും അപക്വമതികളും ഒറ്റയടിക്ക് പരിശുദ്ധ തിജാനിയ്യത്തിന് നേരെ ഈര്‍ഷ്യതയുടെയും വിമര്‍ശനത്തിന്റെയും നോട്ടത്തെ എറിയാന്‍ സാധ്യതയുണ്ട്. കാരണം അവരുടെ കണ്ണുകളില്‍ ഈ നിബന്ധനകള്‍ മഹാപാതകമാണ്. സത്യത്തില്‍ ഇക്കാര്യങ്ങള്‍ പരിശുദ്ധ ദീനില്‍ നിഷിദ്ധമാണെന്ന യാതൊരു ധാരണയോ വാദമോ ഈ മഹത്തായ ത്വരീഖത്തിനില്ല. മുരീദിന്റെ ആത്മീയോന്നമനത്തിനായി മഷാഇഖുമാര്‍ ഏര്‍പ്പെടുത്താറുള്ള ചിലചിട്ടാവട്ടങ്ങളാണിത്. സ്വന്തം ശൈഖില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക എന്ന മഹാലക്ഷ്യമാണ് ഇതിന്റെ പിന്നില്‍ കാര്യമായുണള്ളത്. കൂടുതലറിയാന്‍ താഴെക്കാണുന്ന ലിങ്ക് പരിശോധിക്കുക. http://tijanitimes.blogspot.in/2013/05/blog-post_2484.html)

ഈ നിബന്ധനകളോടൊപ്പം ത്വരീഖത്തിന്റെ പേരിലുള്ള മേല്‍ സൂചിപ്പിക്കപ്പെട്ട രചനകളിലും ഗ്രന്ഥങ്ങളിലും വന്ന കാര്യങ്ങളെ ഒരിക്കലും നീ കൂട്ടിച്ചേര്‍ക്കരുത്. ഒപ്പം, ഈ ഗ്രന്ഥങ്ങളെല്ലാം തന്നെ വൈജ്ഞാനികമായ ഗ്രന്ഥങ്ങളാണെന്നും ഉദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങളെ അവയില്‍ നിന്നും ഉപകാരമെടുക്കാവുന്നതാണെന്നും നാം തിരിച്ചറിയുക. മാത്രമല്ല, ഈ നിബന്ധനകളോടൊപ്പം ഏതെങ്കിലും വിശ്വാസങ്ങളെ ക്രമീകരിക്കാനോ എന്നിട്ടവയെ തിജാനികളിലേക്ക് ചേര്‍ത്തിപ്പറയാനോ യാതൊരാള്‍ക്കും അവകാശമില്ല താനും. എന്നാല്‍ യാഥാര്‍ത്ഥ നിലയില്‍ ഈ ത്വരീഖത്തിനെ മനസ്സിലാക്കിയവരുടെ ഗണത്തില്‍പ്പെട്ട ഈ ത്വരീഖത്തിന്റെ തന്നെ മഹാത്മാക്കള്‍ ഈ മഹത്തായ സരണിയെ ഏതൊരു വീക്ഷണത്തിന്റെ മേല്‍ ചുമത്തിയോ ആ വീക്ഷണപ്രകാരം വല്ലതും ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ നീ തള്ളേണ്ടതില്ല. അതല്ലാത്ത നിലക്കാണ് ത്വരീഖത്തിലേക്ക് വല്ലതും രേഖപ്പെടുത്തിയെങ്കില്‍ ആ രചയിതാവ് മഹാകള്ളനും വഞ്ചകനും അക്രമിയുമാണ്. ആയതിനാല്‍ തിജാനിയ്യഃ ത്വരീഖത്തിന്റെ അനുയായികളിലേക്ക് ആരോപിക്കപ്പെടുന്ന കുഫ്‍ര്‍വാദങ്ങള്‍ പോലുള്ളവ അത്തരം എഴുത്തുകാരിലേക്ക് തന്നെയായിരിക്കും മടങ്ങിച്ചെല്ലുകയെന്നതില്‍ യാതൊരു സംശയവുമില്ല തന്നെ.
അപ്പോള്‍, തിജാനിയ്യഃ ത്വരീഖത്തിന്റെ യാഥാര്‍ത്ഥ്യമെന്നത് മൂന്ന് തരത്തിലുള്ള അദ്കാറുകള്‍ മാത്രമാണെന്ന വസ്‍തുതയെ നീ ഗ്രഹിച്ച് കഴിയുന്നതോടെ വിഡ്ഢികളായ ആരോപകരുടെ പ്രസ്‍താവനകളില്‍ യാതൊരു കഴമ്പുമില്ലെന്ന് നിനക്ക് ബോധ്യമാകും. തങ്ങളുടെ രോഗാതുരമായ ആത്മാക്കള്‍ അവരിലേക്ക് ചൊരിഞ്ഞ് കൊടുത്ത ഊഹാപോഹങ്ങളുമായോ അല്ലെങ്കില്‍ മിഥ്യാധാരണകളുമായോ ബന്ധപ്പെട്ടു കൊണ്ടാണ് തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ത്വരീഖത്തില്‍പ്പെട്ടതാണെന്ന് അവര്‍ വാദിക്കുന്നത്. എന്നാല്‍ ത്വരീഖത്തിന്റെ ഉടമ്പടിയില്‍ ഏറ്റെടുക്കപ്പെടുന്ന കാര്യങ്ങളല്ലാതെ ഒന്നും തന്നെ ത്വരീഖത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതാകട്ടെ മുമ്പ് സൂചിപ്പിക്കപ്പെട്ട പ്രസിദ്ധമായ ഔറാദുകള്‍ മാത്രമാണല്ലോ.
സയ്യിദീ ഇബ്റാഹീം നയാസ് അല്‍ കൗലഖി
ഈ വിഷയം കൂടുതല്‍ വ്യക്തമാക്കുന്നതിനായി, ചില വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം ശൈഖുല്‍ ഇസ്‍ലാം മൗലാനാ ഇബ്റാഹീം ബ്‍നുല്‍ ഹാജ് അബ്‍ദില്ലാഹ് ഇന്‍യാസ് എന്നവര്‍ എഴുതിയ സന്ദേശത്തെ താങ്കളിലേക്ക് നാം ആനയിക്കട്ടെ. തിജാനിയ്യഃ ത്വരീഖത്തിന്റെ യാഥാര്‍ത്ഥ്യത്തെയും ഈ ത്വരീഖത്തിന് പരിശുദ്ധ ഖുര്‍ആനിനോടും തിരുസുന്നത്തിനോടുമുള്ള ബന്ധത്തിന്റെ പരിധിയെയും പ്രസ്‍തുത സന്ദേശം വെളിവാക്കിത്തരും. 'മത്റബുസ്സാമിഈന്‍ വന്നാല്വിരീന്‍' എന്ന ഗ്രന്ഥത്തിലുള്ളത് പ്രകാരമാണിത്. ഈ ഗ്രന്ഥം ശൈഖുല്‍ ഇസ്‍ലാം വ സആദതുല്‍ മൗലാനാ ശൈഖ് അല്‍ ഹാജ് ഇബ്റാഹീം ബ്‍നുല്‍ ഹാജ് അബ്‍ദില്ലാഹ് അല്‍ കൗലഖി(റ) എനിക്ക് അയച്ചു തന്നതാണ്. ഒപ്പം ത്വരീഖത്ത്, ഹഖീഖത്ത്, ശരീഅത്ത് തുടങ്ങിയ നിലകളിലെല്ലാം വിശാലമായതും പരിപൂര്‍ണ്ണമായതുമായ മഹാനവര്‍കളുടെ സമ്മതപത്രവും ഈ സാധുവായ അടിമക്ക് അവിടുന്ന് എഴുതിത്തരുകയും ചെയ്‍തു. പ്രസ്‍തുത ഗ്രന്ഥത്തില്‍ നിന്ന് മേല്‍ സന്ദേശത്തെ ഞാനിവിടെ ഉദ്ധരിക്കാം :
സര്‍വ്വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍വ്വസ്‍തുതിയും. അവന്റെ ആദരാനുഗ്രഹരക്ഷകള്‍ ദിവ്യദൂതന്മാരില്‍ ഏറ്റവും ശ്രേഷ്‍ടരായവരുടെ മേലും അവിടുത്തെ കുടുംബത്തിന്റെ മേലും അവിടുത്തെ സ്വഹാബത്തിന്റെ മേലും താബിഈങ്ങളുടെ മേലും അന്ത്യനാളോളം നന്മയില്‍ അവരെ പിന്‍പറ്റുന്നവരുടെ മേലും ഉണ്ടാകട്ടെ.
നബിയേ അവിടുന്ന് പറഞ്ഞാലും, ഇതാണ് എന്റെ മാര്‍ഗ്ഗം - അല്ലാഹുവിങ്കലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ അനുഗമിക്കുന്നവരും തികഞ്ഞ ലക്ഷ്യത്തോട് കൂടെയാണ് നിലകൊള്ളുന്നത്. അല്ലാഹു പരിശുദ്ധനാകുന്നു. ഞാന്‍ ബഹുദൈവവിശ്വാസികളില്‍ പെട്ടവനല്ല.
{ സൂറത്തു യൂസുഫ് ‍: 108 }
പ്രാരംഭമുറകള്‍ക്ക് ശേഷം : നിശ്ചയം ശൈഖ് അഹ്‍മദ് ബ്‍നു മുഹമ്മദ് തിജാനി(റ) അനുഗ്രഹീതരായ തന്റെ അനുയായികളെ അഭ്യസിപ്പിച്ചതും അവര്‍ ലോകമാകെ പ്രചരിപ്പിച്ചതും വ്യത്യസ്ഥനാടുകളില്‍ പരിശുദ്ധ ഇസ്‍ലാമിനെ ശക്തിപ്പെടുത്താനായി അല്ലാഹു(സു) ഉപയോഗപ്പെടുത്തിയതുമായ അവിടുത്തെ ത്വരീഖത്ത് എന്നാല്‍ മൂന്ന് തരത്തിലുള്ള അദ്കാറുകളാകുന്നു : ഇസ്‍തിഗ്ഫാര്‍, തിരുനബിയുടെ മേലുളള സ്വലാത്ത് - അത് ഏത് വചനം കൊണ്ടായാലും മതി -,  لا إله الا الله  എന്നിവയാണവ. സത്യത്തില്‍ ഈ വിഷയത്തെക്കുറിച്ചും പൊതുവായ നിലയില്‍ തസ്വവ്വുഫ് വിജ്ഞാനത്തെക്കുറിച്ചുമെല്ലാം നാം മതിവരുവോളം ചര്‍ച്ച ചെയ്‍ത് കഴിഞ്ഞതാണ്. ആയതിനാല്‍ ആഗ്രഹിക്കുന്നവര്‍ 'കാഷിഫുല്‍ ഇല്‍ബാസ് അന്‍ ഫൈദ്വതില്‍ ഖത്‍മിത്തിജാനി അബില്‍ അബ്ബാസ് ' എന്ന നമ്മുടെ ഗ്രന്ഥത്തിന്റെ അനുബന്ധത്തെ പരിശോധിക്കട്ടെ. ഇവ്വിഷയത്തിലുള്ള വൈജ്ഞാനികമായ ചര്‍ച്ചകള്‍ ആ രചനയിലുണ്ട്. നമ്മുടെയും ജനങ്ങളുടെയും മേല്‍ അല്ലാഹു ചെയ്‍ത ഔദാര്യങ്ങളില്‍പ്പെട്ടത് തന്നെയാണത്.
തിജാനിയ്യഃ ത്വരീഖത്തിന്റെ ഒരു മഹാമനീഷി ഈ ത്വരീഖത്തിനെക്കുറിച്ച് തൃപ്‍തിയും പര്യാപ്‍തതയും കരസ്ഥമാക്കുന്ന തരത്തില്‍ സംക്ഷിപ്‍തമായ ഒരു പരിചയപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഹിജ്റഃ 1266 മരണപ്പെട്ട തൂനുസ് രാജ്യത്തിലെ ശൈഖുല്‍ ഇസ്‍ലാം സയ്യിദീ ഇബ്‍റാഹീം ബ്‍നു അബ്‍ദില്‍ ഖാദിര്‍ റിയാഹി എന്ന മഹാത്മാവാണവര്‍. മഹാനവര്‍കളുടെ പ്രസ്‍തുത രത്നമണികളായ അക്ഷരങ്ങളെ ഞാനിവിടെ ഉദ്ധരിക്കുകയാണ്. അതും ബഹുമാനപ്പെട്ടവരുടെ സ്വന്തം കൈയക്ഷരത്തിലുള്ളതിന്റെ ഫോട്ടോസ്‍റ്റാറ്റ്...
ശൈഖ് റിയാഹി(റ) പറയുന്നു :
"സര്‍വ്വസ്‍തുതിയും അല്ലാഹുവിനാകുന്നു. നമ്മുടെ ഗുരുവര്യരായ അബുല്‍ അബ്ബാസ് തിജാനി(റ)വിന്റെ ഈ ത്വരീഖത്ത് എന്നത് അഊദു, ബിസ്‍മി എന്നിവക്ക് ശേഷം اَسْتَغْفِرُ اللهَ എന്ന് നൂറ് തവണ ചൊല്ലലാണ്. ശേഷം തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മേലുള്ള സ്വലാത്ത് നൂറ് തവണ. ഏത് പദം കൊണ്ട് തന്നെയായാലും മതി. എങ്കിലും സ്വലാതുല്‍ ഫാതിഹ് ഉപയോഗിക്കലാണ് ഏറ്റവും ശ്രേഷ‍്‍ടവും മഹത്വവും. കാരണം അതില്‍ മഹത്തായ പ്രതിഫലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് സ്വലാതുല്‍ ഫാതിഹ് -
اَللَّهُمَّ صَلِّ عَلَى سَيِدِنَا مُحَمَّدٍ الفَاتِحِ لَمَا أُغْلِقَ وَالخَاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقِّ وَالهَادِي
 إِلَى صِرَاطِكَ المُسْتَقِيمِ وَ عَلَى آلِهِ حَقَّ قَدْرِهِ وَ مِقْدَارِهِ العَظِيمِ
ഇതിന് ശേഷം لَا إِلهَ الّا الله നൂറ് വട്ടം ചൊല്ലുക. ഇത്രയും കാര്യങ്ങള്‍ സുബ്ഹി നിസ്‍കാരശേഷം ഓതേണ്ടതാണ്. ഇത് പോലെ തന്നെ അസ്വര്‍ നിസ്‍കാരനന്തരവും ഓതണം. അല്ലാഹു തആലായുടെ വചനമാണിതിന് അടിസ്ഥാനം.
പ്രഭാതത്തിലും പ്രദോഷത്തിലും അവിടുത്തെ രക്ഷിതാവിനെ അവിടുന്ന് ഓര്‍ക്കുക, അശ്രദ്ധവാന്മാരില്‍ പെട്ടുപോകരുത്
{ സൂറത്തുല്‍ അഅ്റാഫ് ‍: 205 }
ഇതിനോടനുബന്ധിച്ച് പറയപ്പെടുന്ന മറ്റൊന്നാണ് വല്വീഫഃ. 24 മണിക്കൂറിലൊരിക്കല്‍ സാധിക്കുന്ന സമയത്ത് ഇതിനെ ഓതുക. താഴെപ്പറയുന്നവയാണ് വല്വീഫഃ :
اَسْتَغْفِرُ اللهَ العَظِيمَ الذِي لَا إِلَهَ إِلَّا هُوَ الحَيُّ القَيُّومُ - 30
صَلَاة الفاتح - 50
لَا إِلَهَ إِلَّا اللَّهُ - 100
جَوْهرة الكمال - 12
ജൗഹറത്തുല്‍ കമാല്‍ ഇതാ :
اَللَّهُمَّ صَلِّ وَ سَلِّمْ عَلَى عَيْنِ الرَّحْمَةِ الرَّبَّانِيَّةِ وَاليَاقُوتِةِ المُتَحَقِّقَةِ الحَائِطَةِ بِمَرْكَزِ الفُهُومِ وَالمَعَانِي, وَنُورِ الأَكْوَانِ المُتَكَوِّنَةِ الْآدَمِيِّ صَاحِبِ الْحَقِّ الرَّبَانِي, البَرْقِ الْأَسْطَعِ بِمُزُونِ الْأَرْبَاحِ الْمَالِئَةِ لِكُلِّ مُتَعَرِّضٍ مِنَ الْبُحُورِ وَالْأَوَانِي, وَ نُورِكَ اللَّامِعِ الَّذِي مَلَأْتَ بِهِ كَوْنَكَ الْحَائِطَ بِأَمْكِنَةِ الْمَكَانِي, َللَّهُمَّ صَلِّ وَ سَلِّمْ عَلَى عَيْنِ الْحَقِّ الَّتِي تَتَجَلَّى مَنْهَا عُرُوشُ الْحَقَائِقِ عَيْنِ الْمَعَارِفِ الْأَقْوَمِ صِرَاطِكَ التَّامِّ الْأَسْقَمِ, َاللَّهُمَّ صَلِّ وَسَلِّمْ عَلَى طَلْعَةِ الْحَقِّ بِالْحَقِّ, الْكَنْزِ الْأَعْظَمِ, إِفَاضِتِكَ مِنْكَ إِلَيْكَ إِحَاطَةِ النُّورِ المُطَلْسَمِ, صَلَّى اللهُ عَلَيْهِ وَ عَلَى آلِهِ صَلَاةً تُعَرِّفُنَا بِهَا إِيَّاهُ.
ഇത്രയുമാണ് തിജാനിയ്യഃ ത്വരീഖത്ത്. ഇതിന്റെ നിബന്ധനകളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളെടുക്കാം : നിര്‍ബന്ധകാര്യങ്ങളുടെ മേല്‍ നിലകൊള്ളുന്നതിനെ കാത്തുസൂക്ഷിക്കുക. അവയെ അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുക. ഇത്തരം കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അഞ്ച് നേരത്തെ നിസ്‍കാരം. അതും ജലശുദ്ധിയോട് കൂടിയും അതിന്റെ ഘടകങ്ങളെ പൂര്‍ണ്ണമാക്കിക്കൊണ്ടുമായിരിക്കണം. ഇതൊക്കെയാണ് അല്ലാഹു ആഹ്വാനം ചെയ്‍ത 'നിസ്‍കാരം നിലനിര്‍ത്തുക' എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. "നിങ്ങള്‍ നിസ്‍കാരത്തെ നിലനിര്‍ത്തുവീന്‍" (സൂറത്തുല്‍ ബഖറഃ:43). നിസ്‍കാരം നിര്‍വ്വഹിക്കേണ്ടതാകട്ടെ, പുത്തനാശയക്കാരല്ലാത്ത സുന്നികളുടെ ജമാഅത്തിനോടൊപ്പമായിരിക്കണം. "റൂകൂഅ് ചെയ്യുന്നവരോടൊപ്പം നിങ്ങള്‍ റുകൂഅ് ചെയ്യുവീന്‍" (സൂറത്തുല്‍ ബഖറഃ‍:43). മാത്രമല്ല, നിസ്‍കാരം നിര്‍വ്വഹിക്കേണ്ടത് അതിന്റേതായ സമയത്തുമായിരിക്കണം. "നിശ്ചയമായും, നിസ്‍കാരം സത്യവിശ്വാസികള്‍ക്ക് സമയനിര്‍ണ്ണിതമായ ഒരു നിര്‍ബന്ധ കര്‍മ്മമാകുന്നു" (സൂറത്തുന്നിസാഅ്:103). ഭയഭക്തിയോട് കൂടിയുമായിരിക്കണം. "നിശ്ചയം, സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍, തങ്ങളുടെ നിസ്‍കാരങ്ങളില്‍ ഭയഭക്തിയുള്ളവരാണ് " (സൂറത്തുല്‍ മുഅ്മിനൂന്‍‍:1-2).
ഈ നിര്‍ബന്ധകര്‍മ്മങ്ങള്‍ക്ക് പുറമെ അധികരിപ്പിക്കേണ്ട കാര്യങ്ങളില്‍ ഒരു തിജാനിയുടെ മേല്‍ അതിപ്രധാനമായത് പാരായണം, പഠനം, അഗാധചിന്ത തുടങ്ങിയവ കൊണ്ട് പരിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തലാണ്. അവന്‍ പരിശുദ്ധ ഖുര്‍ആനെ ഹൃദിസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ എല്ലാ ആഴ്‍ചയും ഒരു തവണ ഖത്‍മ് ചെയ്യാന്‍ പരിശ്രമിക്കട്ടെ. സാധിക്കുകയാണെങ്കില്‍, എല്ലാ മൂന്ന് രാവുകളിലും ഖത്‍മ് ചെയ്യുക. അതാണ് ഏറ്റവും പൂര്‍ണ്ണത. കാരണം മഹാനായ അഹ്‍മദ് ബ്‍നു ഹന്‍ബല്‍(റ) ദര്‍ശിച്ച സ്വപ്‍നത്തിലുള്ളത് പോലെ അല്ലാഹു തആലായിലേക്ക് അടുപ്പം സിദ്ധിക്കുവാനുള്ള കാര്യങ്ങളില്‍ ഏറ്റവും ശ്രേഷ്‍ടമായത് അവന്റെ സുവ്യക്തമായ പരിശുദ്ധ ഗ്രന്ഥം തന്നെയാണെന്നതില്‍ യാതൊരു അതിശയോതിയുമില്ല. ഇനി ഒരാള്‍ക്ക് ഓരോ ദിവസവും പരിശുദ്ധ ഖുര്‍ആനിന്റെ മൂന്നില്‍ ഒരു ഭാഗം ഓതാനോ ആഴ്‍ചയിലൊരിക്കല്‍ ഖത്‍മ്‍ ചെയ്യാനോ സൗകര്യപ്പെടുന്നില്ലായെങ്കില്‍ അവന്‍ ദിവസവും രണ്ട് ഹിസ്‍ബോ അതുമല്ലെങ്കില്‍ കഴിയുന്നത്ര ആയത്തുകളോ ഓതുക. അത് ഏതാനും ആയത്തുകളാണെങ്കിലും ശരി. ഇതിലും ചുരുങ്ങിയ ഒരു ബന്ധം പരിശുദ്ധ ഖുര്‍ആനിനോട് ഒരു തിജാനിയെ സംബന്ധിച്ചിടത്തോളം ഇല്ല തന്നെ.
അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ കൊണ്ട് സദാസമയത്തെയും സജീവമാക്കുക എന്നതാണ് ത്വരീഖത്തിന്റെ അധ്യാപനങ്ങള്‍ ലക്ഷ്യമാക്കുന്നത്. ദിക്റുകളുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും പോരിശയേറിയതാകട്ടെ ബാഖിയാത്തുസ്സ്വാലിഹാത്ത്, سُبْحان الله, الحمد لله, لا إله إلا الله, الله أكبر, പോലുള്ള ദിക്റുകള്‍ പോലെ പരിശുദ്ധ ഖുര്‍ആനില്‍ വന്നവയാണ്. അത് പോലെ അതീവശ്രേഷ്‍ടകരമായതാണ് لا إله إلا الله وحده لا شريك له പോലെ നിസ്‍കാരത്തിന് പിറകെ പ്രസിദ്ധമായി ചൊല്ലാറുള്ളവയും.
ഈ സുവ്യക്തമായ അദ്ധ്യാപനത്തിന്റെ മേലാണ് പരിശുദ്ധ തിജാനിയ്യഃ. സത്യത്തില്‍ അത് വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അദ്ധ്യാപനമാണ് താനും. വസ്‍തുത ഇതൊക്കെയായിട്ടും, ജവാഹിറുല്‍ മആനി എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ അസ്സയ്യിദ് അല്‍ ഹാജ് അലി ഹറാസിം എന്നവരുടെ മേല്‍ ചിലയാള്‍ക്കാര്‍ ആക്ഷേപമെയ്‍തിരിക്കുകയാണ്. കാരണം ഈ ത്വരീഖത്തിന്റെ ശ്രേഷ്‍ടതകളെയും ഇതിന്റെ അവകാശികളുടെ മഹത്വങ്ങളെയും സംബന്ധിച്ച് പറയുന്ന അവസരത്തില്‍ മഹാനവര്‍കള്‍ ചൊരിഞ്ഞുകൊടുത്ത കാര്യങ്ങള്‍ അക്കൂട്ടര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തവയായിരുന്നു. അങ്ങനെയവര്‍ മഹാനവര്‍കളെ എതിര്‍ത്തു. അത് വല്ലാതെ അതിരുകവിയുകയും ചെയ്‍തു. എത്രത്തോളമെന്നാല്‍, സാക്ഷാല്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ മേല്‍ തന്നെ വിമര്‍ശനം നടത്തുവോളം കാര്യങ്ങളെത്തി. എന്നാല്‍, തന്റെ സുപ്രസിദ്ധമായ - "എന്നെത്തൊട്ട് വല്ലതും നിങ്ങള്‍ ശ്രവിക്കുന്ന പക്ഷം അതിനെ ശരീഅത്തിന്റെ തുലാസിലിട്ട് തൂക്കിനോക്കുവീന്‍. യോജിച്ചാല്‍ അതിനെ മുറുകെപ്പിടിക്കുക. എതിരായാല്‍ അതിനെ ഉപേക്ഷിക്കുക" - എന്ന പ്രഖ്യാപനം കൊണ്ട് ലോകത്തിന് മുമ്പാകെ വിളംബരം ചെയ്‍തവരായിരുന്നു ശൈഖവര്‍കള്‍. ഈ പ്രഖ്യാപനമാകട്ടെ, ഒരു വിധത്തിലും വിമര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കാത്ത വാക്കാണ് താനും. ഈ പ്രധാനപ്പെട്ട പ്രഖ്യാപനത്തിന്റെ മേല്‍ എന്റെ ഒരു വാക്കിനെയും ഞാന്‍ കൂട്ടിക്കെട്ടിയിരുന്നു : "നിശ്ചയം ശൈഖ് തിജാനി(റ), അവിടുത്തെ അനുഗാമികളോട് സൗകര്യപ്പെടുന്നത്ര വൈജ്ഞാനികസമ്പാദനം നടത്താനും വിജ്ഞാനത്തില്‍ സാഗരതുല്യനാകാനുമാണ് കല്‍പിച്ചിരിക്കുന്നത്. എന്തെന്നാല്‍, ശറഇന്റെ തുലാസില്‍ തുലനം നടത്തലും അല്ലാഹുവിലേക്കും അവന്റെ തിരുദൂതരിലേക്കും കാര്യങ്ങളെ മടക്കലും ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ സുഗമമായിത്തീരൂ".
അപ്പോള്‍, ഈ പറഞ്ഞതിന്റെയെല്ലാം മേല്‍ കെട്ടിപ്പടുത്ത വിജ്ഞാനത്തിന്റെയും തത്വജ്ഞാനത്തിന്റെയും ആത്മീയസരണിയാണ് തിജാനിയ്യഃ. ആയതിനാല്‍, ആരെങ്കിലും ശൈഖ് തിജാനി(റ)വിനെ പിന്തുടരുകയും പിന്നീട് പിഴച്ച പുത്തനാശയങ്ങളിലേക്ക് കടക്കുകയും ചെയ്‍താല്‍ സ്വന്തം ശരീരത്തിന്റെ മേലല്ലാതെ മറ്റാരുടെ മേലും അവന്‍ കുറ്റാരോപണം നടത്തേണ്ടതില്ല. ഇവ്വിഷയത്തില്‍ ശൈഖ് തിജാനി(റ), അവിടുത്തെ ആത്മീയസരണിയെ ശക്തിപ്പെടുത്തിയ ചരിത്രപരമായ മുമ്പ് സൂചിപ്പിക്കപ്പെട്ട പ്രസ്‍താവന കൊണ്ട് അത്തരം പിഴച്ചയാള്‍ക്കാരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അവിടുന്ന് വിമുക്തമാവുക തന്നെ ചെയ്‍തിട്ടുണ്ട്. സുന്നത്ത് മുഹമ്മദിയ്യഃ മാത്രമാണ് ബഹുമാനപ്പെട്ടവരുടെ സകലക്രയവിക്രയങ്ങളുടെയും അടിസ്ഥാനപ്രമാണങ്ങള്‍. ഇതൊക്കെ സാധാരക്കാര്‍ക്കും വിശിഷ്‍ടര്‍ക്കും ബോധ്യപ്പെട്ട വസ്‍തതയത്രെ.
അങ്ങനെ, ഈ സന്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളെ മനസ്സിലാക്കിക്കഴിയുന്നതോടെ അല്ലയോ വായനക്കാരാ, താങ്കള്‍ വിശ്വാസിയായാലും വിമര്‍ശകനായാലും ശരി താങ്കളിലേക്ക് മുന്നിട്ട് കൊണ്ട് ഞാന്‍ പറയട്ടെ - ഇബ്‍നു മായഅ്ബാ ജക്കനി, ബുക്കായി അല്‍ കുന്‍തി, അബ്‍ദുര്‍റഹ്‍മാന്‍ അഫ്‍റീഖി, മര്‍സൂഖി, തഖ്‍യുദ്ദീന്‍ ഹിലാലി, കൂടാതെ നൈജീരിയയിലും പുറംരാജ്യങ്ങളിലുമുള്ള ഇക്കൂട്ടരുടെ കൂലിവേലക്കാര്‍ തുടങ്ങിയവരെല്ലാം കൂടി ഈ മഹത്തായ തിജാനിയ്യഃ ത്വരീഖത്തിനെതിരെ എഴുതിത്തയ്യാറാക്കിയതായ സകലകാര്യങ്ങളും നുണപ്രചാരണങ്ങളും ദുരാരോപണങ്ങളും മാത്രമാകുന്നു. അവരുടെ കൃതികളില്‍ ഉടലെടുത്ത ഇക്കാര്യങ്ങളൊന്നും തന്നെ അത്യുന്നതനായ ശൈഖ് അഹ്‍മദ് തിജാനി(റ)വിന്റെ അനുഗാമികളില്‍പ്പെട്ട ഒരാളുടെ പോലും വിശ്വാസത്തെ പ്രതിനിധീകരിക്കുന്നതല്ല. കാരണം, മേല്‍ വിഭാഗക്കാരുടെ കള്ളവാദങ്ങളില്‍ നിന്നുള്ള ഒരു സംഗതി പോലും ഈ മഹാന്റെ പിന്‍ഗാമികള്‍ പറഞ്ഞ കാര്യങ്ങളില്‍ ഉണ്ടാവുകയില്ല.
എന്നാല്‍ അനുയായികളുടെ തന്നെ സ്വന്തം അതിര്‍ലംഘനമാണ് മുമ്പ് സൂചിപ്പിക്കപ്പെട്ട കൂലിവേലക്കാരായ വിമര്‍ശകരുടെ ഉപദ്രവത്തെക്കാള്‍ ത്വരീഖത്തിന്റെ മേല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. കാരണമെന്തെന്നാല്‍, അസത്യവാദികള്‍ക്കെതിരെ ഇക്കൂട്ടര്‍ തീര്‍ക്കുന്ന പ്രതിരോധത്തെ ആരെങ്കിലും വീക്ഷിക്കുന്ന പക്ഷം പരിശുദ്ധ ഇസ്‍ലാമല്ലാത്ത മറ്റെന്തിനോടോ ആണ് ഈ അതിരുവിട്ട അനുയായികള്‍ കടപ്പെട്ടിരിക്കുന്നതെന്ന് വിചാരിക്കും. ഇക്കൂട്ടര്‍ സ്വന്തം ശരീരങ്ങളെയല്ലാതെ മറ്റൊന്നിനെയും പ്രതിനിധീകരിക്കുന്നില്ല എന്ന വസ്‍തുത നാം അറിഞ്ഞിരിക്കേണ്ടതാണ്. ഇവ്വിഷയങ്ങളിലെ അവരുടെ പിഴവുകളെ സംബന്ധിച്ച് നാം ജാഗരൂകരാകേണ്ടതുമുണ്ട്.
ഇനിയൊരാള്‍ ഏതെങ്കിലും വസ്‍തുവിനെ പരിശുദ്ധ ഖുര്‍ആനിലുള്ളതിനെക്കാള്‍ ശ്രേഷ്‍ടമാണെന്നോ അല്ലെങ്കില്‍ മുഴുവന്‍ വചനങ്ങളുടെയും മേലുള്ള പരിശുദ്ധ ഖുര്‍ആനിന്റെ നിരുപാധികമായ ശ്രേഷ്‍ടതയില്‍ ആ വസ്‍തുവും നിലകൊള്ളുന്നുണ്ടെന്നോ വിശ്വസിക്കുന്ന പക്ഷം മുസ്‍ലിമീങ്ങളുടെ ഇജ്മാഇനാല്‍ അവന്‍ കാഫിറാവുക തന്നെ ചെയ്‍തിട്ടുണ്ട്. ഇവന്‍ ഏത് തരത്തിലുള്ളവനാകട്ടെ ഏത് സ്ഥലത്തുള്ളവനാകട്ടെ, ഇവന്റെ കാര്യത്തിലും ഇവന്റെ പിഴവിന്റെ കാര്യത്തിലും ഈ മഹത്തായ ത്വരീഖത്തിന്റെ വക്താക്കള്‍ നിരപരാധികളാണ് താനും. കാരണം, പരിശുദ്ധ ഖുര്‍ആനിന്റെ നിരുപാധികമായ ശ്രേ‍ഷ്‍ടതയിലുള്ള വിശ്വാസം ഒരാള്‍ക്കും മാറ്റം വരുത്താനോ നിഷേധിക്കാനോ പാടില്ലാത്ത സ്ഥിരപ്പെട്ട കാര്യങ്ങളില്‍പ്പെട്ടതാണ്.
ചുരുക്കത്തില്‍, പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് തിജാനിയ്യഃ ത്വരീഖത്ത്.

{ കഷ്‍ഫുല്‍ ഗമൂദ് - ശൈഖ് ഷരീഫ് ഇബ്റാഹീം സ്വാലിഹ് അല്‍ ഹുസൈനി }