Thursday, May 22, 2014

പൊന്മളയുടെ വഞ്ചന നിറഞ്ഞ ലേഖനം : ഒരു സമഗ്രപഠനം


പരിശുദ്ധ തിജാനിയ്യത്തിനെതില്‍ ലോകത്ത് എല്ലായിടത്തും അപശബ്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തെ എല്ലാ പിഴച്ചവാദങ്ങളെയും നെഞ്ചിലേറ്റാന്‍ തയ്യാറുള്ള ജനവിഭാഗത്തെക്കൊണ്ട് സജീവമായ നമ്മുടെ കൊച്ചു കേരളത്തിലും അതിന് അപവാദമുണ്ടായില്ല. അല്ലാഹുവിന്റെ ഔലിയാക്കള്‍ക്കെതിരിലും തസ്വവ്വുഫിന്റെ വക്താക്കള്‍ക്കെതിരിലും സദാ വിഷം ചീറ്റുന്ന പൊന്മളക്കാരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പരിശുദ്ധ തിജാനിയ്യത്തിനുമെതിരില്‍ ഉറഞ്ഞു തുള്ളാന്‍ തയ്യാറായി. അതിന് അവര്‍ കൂട്ടുപിടിച്ചതാകട്ടെ, കള്ളവും കപടവും നിറഞ്ഞ തിജാനിയ്യഃ വിമര്‍ശനങ്ങളെയാണ്. ഈ മുഫ്‍തിയുടെ കാപട്യവും തെമ്മാടിത്തവും പല പണ്ഡിതന്മാരും തുറന്ന് പ്രഖ്യാപിച്ചിട്ട് പോലും പലരും പൊന്മളയിലെ വഞ്ചകനെ തിരിച്ചറിയാതെ അയാളുടെ തിജാനിയ്യഃ വിമര്‍ശനത്തില്‍ ആകൃഷ്‍ടരായിരിക്കുന്നു. തത്ഫലമായി പരിശുദ്ധ തിജാനിയ്യത്തിനെ സംശയത്തോടും വെറുപ്പോടും കൂടി അവര്‍ നോക്കി. സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയും അവിടുത്തെ മഹത്വത്തെയും അവിടുത്തെ ത്വരീഖത്തിന്റെ സത്യാവസ്ഥയെയും ആഗോളതലത്തില്‍ അതുണ്ടാക്കിയ ചലനങ്ങളെയും സംബന്ധിച്ചുള്ള കേരളീയജനതയുടെ അജ്ഞത തെറ്റിദ്ധാരണക്ക് ശക്തി കൂട്ടി. ആയതിനാല്‍ തിജാനികളുടെ ശത്രുക്കളായ ഒഹാബികളുടെ കള്ളവാദങ്ങളെ കൂട്ടുപിടിച്ച പൊന്മളക്കാരന്റെ വഞ്ചനയെയും കിതാബുകളിലെ ഇബാറത്തുകളെ വക്രീകരിച്ചും ആവശ്യമുള്ളിടത്ത് ഇല്ലാത്ത കിതാബുകളുടെ ഇല്ലാത്ത ഉദ്ധരണികള്‍ തന്നെ എടുത്ത് കാണിക്കുകയും ചെയ്‍ത അയാളുടെ ശപിക്കപ്പെട്ട ലേഖനത്തിന്റെ സത്യാവസ്ഥയെയും സമൂഹമധ്യത്തില്‍ ബോദ്ധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരിക്കുന്നു.

ചക്രവാളങ്ങളിലാകെയും ഫിത്‍നയുമായി നടക്കുന്ന സാക്ഷാത് ഇബ്‍ലീസുമായി ഒരു സാധാരണ മുസ്‍ലിം എതിരിടുക എന്നത് എത്രമാത്രം ശ്രമകരമാണോ അപ്രകാരമാണ് ഐഹികലോകത്തെ കാംക്ഷിക്കുന്ന മലയാളീപണ്ഡിതവേഷധാരികളുടെ കൂട്ടായ്‍മയില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഉദവികെട്ട പൊന്മളയെ ഈ ബ്ലോഗിന്റെ ഉടമ എതിരിടാനായി തയ്യാറാകുന്നതും. കാരണം ലക്ഷ്യപ്രാപ്‍തിക്കായി കളവിന്റെയും വഞ്ചനയുടെയും ഏതറ്റം വരെയും പോകാന്‍ ഈ വിഭാഗത്തിന് യാതൊരു മടിയുമില്ലെന്നത് പ്രസിദ്ധമാണല്ലോ. ഇത്തരക്കാരുടെ കള്ളത്തരങ്ങളെ പരിപൂര്‍ണ്ണമായി പുറത്ത് കൊണ്ടുവരാനാകുക മഹാന്മാരായ പണ്ഡിതന്മാര്‍ക്ക് മാത്രമാണെന്ന് അറിയാമെങ്കിലും ഇത്തരമൊരു പരിതസ്ഥിതിയില്‍ ഒരു വിദ്യാര്‍ത്ഥിയായ രചയിതാവ് ഇടപെടുന്നത് ആ കുപ്രസിദ്ധ ലേഖനത്തിന്റെ കാപട്യം അത്രമാത്രം വ്യക്തമായതിനാല്‍ മാത്രമാണ്. അല്ലാഹു ഇത്തരം ദുഷ്‍ടപണ്ഡിതരെത്തൊട്ട് നമ്മുടെ സമുദായത്തെ കാക്കുമാറാകട്ടെ.

'തസ്വവ്വുഫ് ഒരു സമഗ്രപഠനം' എന്ന തന്റെ ശുദ്രകൃതിയിലാണ് നിരവധി സത്യപാന്ഥാവുകളെ എതിര്‍ക്കുന്ന കൂട്ടത്തില്‍ പരിശുദ്ധ തിജാനിയ്യത്തിനെയും വിമര്‍ശിക്കാന്‍ ഇയാള്‍ പൊന്മള പേജുകള്‍ മാറ്റിവെച്ചത്. 'തീജാനി ത്വരീഖത്ത്' എന്ന ശീര്‍ഷകത്തില്‍ തന്റെ തിജാനിയ്യഃ വിമര്‍ശനം അയാള്‍ തയ്യാറാക്കിയപ്പോള്‍ പ്രധാനമായും രണ്ട് ഘടകം അതില്‍ നമുക്ക് കണ്ടെത്താനായി. ആദ്യമായി സ്വന്തമായ തന്റെ ഗവേഷണവും പിന്നീട് യാസീന്‍ കാട്ടാമ്പിള്ളി എന്ന വ്യക്തിയുടെ തിജാനിയ്യഃ വിമര്‍ശനലേഖനത്തിന്റെ ഉദ്ധാരണവും. സത്യത്തില്‍ തങ്ങളുടെ ലിഖിതങ്ങളിലെ ഓരോ വാചകത്തിലും ഇയാളും ഇയാളുടെ അവലംബവ്യക്തിയും നിരവധി വഞ്ചനകള്‍ കുത്തിത്തിരുകിയിട്ടുണ്ട്. അവയൊക്കെയും തലനാഴിര കീറി മനനം ചെയ്‍തെങ്കില്‍ മാത്രമേ ഒരു സത്യാന്വേഷിക്ക് സത്യം വെളിവാകൂ. ആയതിനാല്‍ നമുക്ക് പൊന്മളയുടെ ലേഖനത്തിലെ ഓരോ കളവും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യാം ഇന്‍ഷാ അല്ലാഹ്.

No comments:

Post a Comment