Wednesday, February 21, 2018

ആരാണ് തിജാനിയ്യഃ പണ്ഡിതന്‍ ?

ആരാണ് തിജാനിയ്യഃ പണ്ഡിതന്‍ ?
സയ്യിദീ ഷരീഫ് ഡോ. മുഹമ്മദ് റാദ്വി കന്നൂന്‍ അല്‍ ഇദ്‍രീസി അല്‍ ഹസനി
بسم الله الرحمن الرحيم
الحمد لله، وصلى الله وسلم على سيدنا محمد الفاتح الخاتم الناصر الهادي

നമ്മുടെ ത്വരീഖതിലെ പണ്ഡിതന്മാരെ സംബന്ധിച്ച്
, ആരാണവരെന്നും എന്തൊക്കെയാണ് അവരുടെ അടയാളങ്ങളെന്നും ചിലരെന്നോട് ചോദിക്കുകയുണ്ടായി. അപ്പോള്‍ ഞാനവര്‍ക്ക് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു :
മതപരമായ മേഖലയില്‍ ഇതരപണ്ഡിതന്മാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു വിഭാഗമല്ല നമ്മുടെ ത്വരീഖതിലെ പണ്ഡിതന്മാര്‍. ഖുര്‍ആന്‍, ഫിഖ്ഹ്, ഹദീസ്, തഫ്‍സീര്‍, അറബിഭാഷ, വ്യാകരണം, അകാര-ഉകരാദിശാസ്‍ത്രം അടക്കമുള്ള മറ്റനേകം മതവൈജ്ഞാനികവിഷയങ്ങളാല്‍ ദീനീമേഖലകളില്‍ മറ്റുള്ള പണ്ഡിതന്മാരെപ്പോലെ വിരാജിക്കുന്നവര്‍ തന്നെയാണ് നമ്മുടെ ത്വരീഖതിന്റെ പണ്ഡിതന്മാരും.
മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ കഴിഞ്ഞാല്‍, തങ്ങളുടെ വിശാലമായ ഗ്രാഹ്യത കൊണ്ട് നമ്മുടെ ത്വരീഖതിന്റെ പണ്ഡിതന്മാര്‍ പ്രത്യേകത കൈവരിക്കുന്നത് തിജാനിയ്യഃ ത്വരീഖതിന്റെ നിബന്ധനകളെയും നിബന്ധനകളെയും മൂലതത്വങ്ങളെയും ബന്ധപ്പെടുന്നതിലൂടെയാണ്. മുരീദിന് ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ആവശ്യമില്ലാത്തവ എന്തൊക്കെയാണെന്നും അവര്‍ ഗ്രഹിച്ചിരിക്കും. ഒപ്പം തിജാനിയ്യഃ കര്‍മ്മശാസ്‍ത്രവും ഇതില്‍ കടന്നുവരും. അഥവാ, തിജാനിയ്യ ഔറാദുകളുമായി ബന്ധപ്പെട്ട് വരുന്ന നിര്‍ബന്ധങ്ങള്‍, ഐശ്ചികങ്ങള്‍, അനുയോജ്യങ്ങള്‍, അനുപേക്ഷണീയങ്ങള്‍, നിരോധനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ശാസ്‍ത്രമാണിത്.
തിജാനിയ്യഃ പണ്ഡിതരുടെ വിവരശേഷി ബന്ധപ്പെടുന്ന മറ്റൊരു കാര്യം - സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ ചരിത്രത്തെക്കുറിച്ചുള്ള പരിപൂര്‍ണ്ണമായ വിവരമാണ്. അവിടുത്തെ ബാല്യകാലം മുതല്‍ മരണപ്പെടുന്നത് വരെയുള്ള വിവരങ്ങളും, അവിടുത്തെ ജീവിതയാത്രയോടൊപ്പം ചേര്‍ന്നുണ്ടായ സംഭവവികാസങ്ങളും സ്ഥിതിഗതികളും, അവിടുത്തെ ജീവിതകാലത്തിന്റെ തുടക്കത്തില്‍ ആരുടെയെല്ലാം ശിഷ്യത്വം സ്വീകരിച്ചിരുന്നുവെന്നും, ഏതൊക്കെ മഹാത്മാക്കളുമായാണ് മഹാന്‍ ബന്ധപ്പെട്ടതെന്നും, എങ്ങനെയാണ് മഹാന് അല്‍ ഫത്‍ഹുല്‍ അക്‍ബര്‍ കരസ്ഥമായതെന്നും, എങ്ങനെയാണ് അവിടുത്തെ പിതാമഹനായ തിരുമുസ്‍ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുമായി സ്വപ്‍നത്തിലല്ലാതെ ഉണര്‍ച്ചയില്‍ തന്നെ കണ്ടുമുട്ടിയതെന്നും, അങ്ങനെ മഹാന്റെ സകലചരിത്രവും പൂര്‍ണ്ണമായി അവര്‍ അറിഞ്ഞിരിക്കും.
മേല്‍പ്പറയപ്പെട്ട കാര്യങ്ങള്‍ക്ക് പുറമെ, തിജാനിയ്യഃ ത്വരീഖതിലെ പണ്ഡിതന്റെ വിവരശേഷിയെ ചേര്‍ത്ത് വെക്കേണ്ട വേറൊന്ന് - മൂമ്പ് സൂചിപ്പിക്കപ്പെട്ട കാര്യങ്ങളെയെല്ലാം ഒരുമിച്ച് കൂട്ടപ്പെട്ട തിജാനിയ്യഃ രചനകളുമായും ഗവേഷണങ്ങളുമായുള്ള ബന്ധമാണ്. ഈ ഗ്രന്ഥങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വേണ്ട അവലംബകൃതികള്‍, മൂലഗ്രന്ഥങ്ങള്‍, മറ്റു അടിസ്ഥാന രേഖകള്‍, പ്രമാണങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അവര്‍ക്ക് നല്ല വിവരം ഉണ്ടായിരിക്കും. ഇക്കാര്യത്തില്‍ കൈയെഴുത്തും പ്രസിദ്ധീകൃതവുമെല്ലാം അവര്‍ക്ക് ഒരുപോലെയായിരിക്കും. അതോടൊപ്പം തിജാനിയ്യഃ ത്വരീഖതിലെ തങ്ങളുടെ മുന്‍ഗാമികളായ മഹാരഥന്മാരെക്കുറിച്ചും അവരുടെ സമ്പാദ്യങ്ങളായ എഴുത്തുകുത്തുകള്‍, സന്ദേശങ്ങള്‍, കവിതാസമാഹാരങ്ങള്‍, ഇതരരചനകള്‍ തുടങ്ങിയവയെക്കുറിച്ചുമെല്ലാം അതിസൂക്ഷ്‍മമായി സദാ പിന്തുടരുന്നവരായിരിക്കും തിജാനിയ്യഃ പണ്ഡിതര്‍.
ഇപ്പറഞ്ഞതിലേക്കെല്ലാം ചേര്‍ത്ത് വെക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം - തിജാനിയ്യഃ പണ്ഡിതന്‍ തിരുനബിയുടെ സുന്നതിനോട് കടുത്ത പക്ഷപാതമുള്ളവനായിരിക്കണം എന്നതാണ്. പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നതിന്റെയും വ്യക്തമായ വിധികളുടെ സന്മാര്‍ഗ്ഗത്തിന്മേലായിരിക്കും അവന്‍ സഞ്ചരിക്കുക. ഈ രണ്ട് പ്രമാണങ്ങള്‍ കൊണ്ടായിരിക്കും തന്റെ കരങ്ങളുടെ താഴെയുള്ള ശിഷ്യഗണങ്ങളെയും മുരീദുമാരെയും അവന്‍ നിയന്ത്രിക്കുക. തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വചനങ്ങളും പ്രവര്‍ത്തനങ്ങളും നീക്കങ്ങളും കൊണ്ടായിരിക്കും അവരെ നയിക്കുക. സമയത്തിനും സ്ഥലത്തിനും അനുയോജ്യമായ ഉപദേശങ്ങളായിരിക്കും അവര്‍ക്ക് ഉപകാരമായി അവന്‍ നല്‍കുക. അതെ, ഏതൊരു സ്ഥാനത്തിനും സ്വന്തമായ വാക്കുകളുണ്ട്. തിജാനിയ്യഃ പണ്ഡിതന്‍ തന്റെ ശിഷ്യഗണങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവനായിരിക്കും. ഒരു പിതാവ് തന്റെ സന്താനങ്ങളെ ചുറ്റിപ്പറ്റി നടക്കുന്നത് പോലെ തിജാനിയ്യഃ പണ്ഡിതനും സദാ തന്റെ ശിഷ്യഗണങ്ങളെ ചുറ്റിപ്പറ്റിക്കൊണ്ടേയിരിക്കും.
ഈ വിഷയത്തില്‍ നാം വ്യക്തമാക്കിയ കാര്യങ്ങള്‍ വളരെ കുറച്ച് മാത്രമാണ്. അത് തന്നെ തിജാനിയ്യഃ ത്വരീഖതിലെ പണ്ഡിതന്റെ മേല്‍ പൂര്‍ത്തിയാകേണ്ട അനിവാര്യമായവയില്‍ നിന്നും മാത്രം. അല്ലാത്ത വിഷയങ്ങളെക്കൂടി കണക്കാക്കിയിരുന്നെങ്കില്‍ തിജാനിയ്യഃ പണ്ഡിതന് ആവശ്യമാകുന്ന കാര്യങ്ങള്‍ വളരെയധികമുണ്ടാകും. തനിക്ക് ചുറ്റും മൂടിപ്പൊതിയുന്ന തിജാനിയ്യഃ മുരീദുമാരെ നിയന്ത്രിക്കാനുള്ള കൈപ്പത്തി കൊണ്ട് ഉടമ്പടി ഏറ്റെടുക്കാന്‍ വേണ്ടി പ്രതീക്ഷിക്കപ്പെടുന്നവനാണ് തിജാനിയ്യഃ പണ്ഡിതന്‍ എന്നത് പരിഗണിച്ച് കൊണ്ട് മാത്രമാണ് നാം ഇത്ര കുറച്ച് മാത്രം സംസാരിച്ചത്. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കാര്യമാണല്ലോ - ഒരു വസ്‍തുവിനെ ഇല്ലാതാക്കുന്നവന്‍ അതൊരിക്കലും തിരിച്ച് നല്‍കുകയില്ലായെന്ന്. ധനത്തെ നശിപ്പിക്കുന്നവനില്‍ നിന്നും ധനം പ്രതീക്ഷിക്കപ്പെടുകയേയില്ല. അപ്രകാരം തന്നെയാണ് വിജ്ഞാനത്തെ നഷ്‍ടപ്പെടുത്തുന്നവനില്‍ നിന്നും വിജ്ഞാനം തേടപ്പെടുകയില്ലായെന്നതും.
ഈ പറഞ്ഞതിനെല്ലാം പുറമെ, തിജാനിയ്യഃ പണ്ഡിതന് അനിവാര്യമായ കാര്യമാണ് - പവിത്രമായ സന്നിധിയില്‍ നിന്നും മാധ്യമങ്ങള്‍ മുഖേനയെങ്കിലും വിശിഷ്‍ടമായ സമ്മതം തനിക്ക് ഉണ്ടായിരിക്കണം എന്നതും. കാരണം, നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവന്നത് പോലെ, ലൈസന്‍സ് ഇല്ലാതെ ഡ്രൈവിംഗ് ചെയ്യാനാവില്ല. ഏതൊരാള്‍ ലൈസന്‍സില്ലാതെ ഡ്രൈവിംഗ് ചെയ്യുന്നുവോ അവന്‍ നിയമവിരുദ്ധം ചെയ്‍തവനായി. അതോടെ ശിക്ഷക്ക് വേണ്ടി പ്രതിക്കൂട്ടില്‍ സ്വയം അവന്‍ ഹാജരാവുകയും ചെയ്‍തു.
അല്ലാഹുവിനോട് എല്ലാവിധ രക്ഷയും ആരോഗ്യവും നാം തേടുന്നു.

2 comments: